നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത; ഹർജി ഇന്ന് പരി​ഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൻറെ വിചാരണ എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കുക.

ജസ്റ്റിസ് കൗസർ എടപ്പഗത് പിന്മാറിയ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കുന്നത്. കോടതിയിൽ നിന്ന് നടിയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാ‌ഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് നേരത്തെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്.

അതിജീവിത നൽകിയ സമാന ഹർജി പരിഗണിക്കുന്നതിൽ നിന്ന് നേരത്തെയും കൗസർ എടപ്പഗത്ത് പിൻമാറിയിരുന്നു. അതിജീവിതയുടെ ആവശ്യപ്രകാരം മറ്റൊരു ബെഞ്ചായിരുന്നു പിന്നീട് കേസ് പരിഗണിച്ചത്.

ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. എന്നാൽ, ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. ഇത് നിയമപരമല്ലെന്നു അതിജീവത ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. കേസിൽ തീർപ്പുണ്ടാക്കുന്നത് വരെ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സെഷൻസ് ജ‍ഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തിയാൽ തനിക് നീതി ലഭിക്കില്ലെന്ന് ഹർജിയിൽ പറയുന്നു. ജ‍ഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഹർജിയിലുണ്ട്.

Top