നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധനക്കയച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനക്കയച്ചു. ഹൈക്കോടതി നിർദേശമനുസരിച്ച് തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കാണ് കാർഡ് പരിശോധനക്കയച്ചത്. വിചാരണക്കോടതി നിർദേശമനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥരാണ് മുദ്ര വച്ച കവറിൽ മെമ്മറി കാർഡ് കൊണ്ടുപോയത്.

വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് ഡിപ്പാർട്ട്മെന്റിന് അയക്കാൻ കോടതി നിർദേശിച്ചിരിന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ക്രൈം ബ്രാഞ്ചിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഉത്തരവാണ് ഇത്.

ഏഴ് ദിവസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം. ഈ കേസിലെ പ്രധാനപ്പെട്ട തെളിവുകളിലൊന്നായ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ആവശ്യം നേരത്തെ വിചാരണക്കോടതി നിരസിച്ചിരുന്നു. അതിനെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Top