നടിയെ ആക്രമിച്ച കേസ് ;മെമ്മറി കാര്‍ഡ് കാവ്യയുടെ കടയില്‍ ഏല്‍പ്പിച്ചെന്ന് പള്‍സര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തെളിവായ മെമ്മറി കാര്‍ഡ് കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്ന് പള്‍സര്‍ സുനിയുടെ മൊഴി.

ജയിലില്‍ വച്ച് നടത്തിയ മൊഴിയെടുക്കലിലാണ് പള്‍സര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയത് ഈ മെമ്മറി കാര്‍ഡ് തേടിയെന്നാണ് സൂചന.

കൂട്ടുപ്രതി വീജീഷാണ് മെമ്മറി കാര്‍ഡ്‌കൈമാറിയതെന്നും സുനി മൊഴി നല്‍കിയിരുന്നു. മെമ്മറി കാര്‍ഡില്‍ നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നാണ് വിവരം.

കാവ്യാമാധവന്റെ ഉടമസ്ഥതയില്‍, കാക്കനാട് മാവേലിപുരത്തുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വെള്ളിയാഴ്ചയാണ് പോലീസ് പരിശോധന നടത്തിയത്. പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളുമാണ് കാര്യമായി പരിശോധിച്ചത്.

കാവ്യാമാധവന്റെ വെണ്ണലയിലെ വില്ലയിലും ശനിയാഴ്ച പോലീസ് പരിശോധനയ്‌ക്കെത്തിയിരുന്നു.

കേസില്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ദിലീപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫെനിയെ ചോദ്യം ചെയ്തത്. ദിലീപിന്റെ മൊഴിയനുസരിച്ച് ഫെനി പറഞ്ഞ മാഡത്തെ കുറിച്ചും പൊലീസ് അന്വേഷിക്കും.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനു കീഴടങ്ങാന്‍ സഹായം ആവശ്യപ്പെട്ട് രണ്ടു പേര്‍ ഫെനിയെ സമീപിച്ചിരുന്നെന്ന് ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫെനിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്

Top