നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിക്ക് കൈമാറും

കൊച്ചി: നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിക്കും. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയെന്ന പരാതിയിൽ എഡിജിപിയും ഇന്ന് വിശദീകരണം നൽകും.

നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണം ഏപ്രിൽ 15 ന് പൂർത്തിയാക്കണമെന്ന് ഹൈക്കോടതി അന്വേഷണ സംഘത്തിന് നേരത്തെ നിർദേശം നൽകിയിരുന്നു. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി തീർപ്പാക്കിയായിരുന്നു കോടതി ഉത്തരവ്. എന്നാൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണത്തിന് 3 മാസം കൂടി സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കാര്യം അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയെ അറിയിക്കും. ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ടും അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയെന്ന പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് കോടതിയിൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന കോടതി പരാമർശത്തെ തുടർന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി എസ് ശ്രീജിത്ത് ഇന്ന് വിചാരണ വിശദീകരണം നൽകും.

തുടരന്വേഷണത്തിന്റെ ഭാഗമായി സൈബർ വിദഗ്ദൻ സായ് ശങ്കറിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. വധ ഗൂഡാലോചന കേസിലെ 7 ആം പ്രതിയായ സായ് ശങ്കർ നിലവിൽ ജാമ്യത്തിലാണ്. അതേ സമയം കേസിൽ കാവ്യ മാധവന്റെ പങ്ക് ഉറപ്പിക്കുന്നതിനായി കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള നീക്കങ്ങൾ അന്വേഷണ സംഘം തുടങ്ങി.

Top