നടിയെ ആക്രമിച്ച കേസ്: സമയ പരിധി ഇന്ന് അവസാനിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഈ മാസം 15 നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നത്. എന്നാൽ 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അന്വേഷണ സംഘം ദിവസങ്ങൾക്ക് മുൻപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അടുത്തയാഴ്ച ഹർജി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാവ്യാ മാധവന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും അറിയിക്കും. ദിലീപിന്റെ അടുത്ത ബന്ധുക്കളടക്കമുള്ളവര്‍ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിട്ട് ഹാജരായില്ലെന്നും ഇത്തരത്തില്‍ കാലതാമസമുണ്ടായതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്നുമാവും അറിയിക്കുക.

നിലവിലെ അന്വേഷണ പുരോഗതി റിപ്പോർട്ടും ശേഷിക്കുന്ന നടപടികളും കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇത് വഴി തുടരന്വേഷണത്തിന്റെ സമയം നീട്ടി വാങ്ങി പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈം ബ്രാഞ്ച്. ഇതിന് മുന്നോടിയായിട്ടാണ് ദിലീപിന്റ ജാമ്യം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ഹർജികളുമായി വിചാരണക്കോടതിയെ അന്വേഷണ സംഘം സമീപിച്ചിരിക്കുന്നത്.

Top