കൊച്ചി; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നാളെ അവസാനിക്കാൻ ഇരിക്കെ കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ. അന്വേഷണസംഘം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും മുൻ ഡിജിപി ആർ ശ്രീലേഖയുടെ പരാമർശങ്ങളിൽ പരിശോധന വേണമെന്നുമാണ് ഹർജിയിൽ ഉള്ളത്.
ഇന്നലെയാണ് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൻറെ ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ചത്. മൂന്നു തവണ കാർഡിന്റെ ഹാഷ് വാല്യു മാറിയതായാണ് പരിശോധനയിൽ തെളിഞ്ഞത്. ഹൈക്കോടതി നിർദേശപ്രകാരം തിരുവനന്തപുരം ഫൊറൻസിക് ലാബിൽ മെമ്മറി കാർഡ് പരിശോധിച്ചതിന്റെ റിപ്പോർട്ടാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.