പള്‍സര്‍ സുനിയടക്കം നാലുപേരുടെ ജാമ്യാപേക്ഷകള്‍ ഇന്ന് വിവിധ കോടതികളുടെ പരിഗണനയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ്, മുഖ്യ പ്രതി പള്‍സര്‍ സുനി എന്നിവരുടെ ജാമ്യാപേക്ഷകളും നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷകളും ഇന്ന് വിവിധ കോടതികള്‍ പരിഗണിക്കും.

വാദം പൂര്‍ത്തിയായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ഇന്നുണ്ടാകും. സുനിയുടെ ജാമ്യാപേക്ഷയും കാവ്യ, നാദിര്‍ഷ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതിയാണു പരിഗണിക്കുന്നത്.

അറസ്റ്റിലായി 60 ദിവസം പിന്നിട്ട നിലയ്ക്ക് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, എല്ലാ തിരക്കഥയും തയാറാക്കി സുനിക്കു നിര്‍ദേശം നല്‍കിയത് ദിലീപായിരുന്നെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന്റെ ഭാര്യയായതിനാല്‍ വേട്ടയാടുകയാണെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കാവ്യാ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ദിലീപ് സുനിയുമായി കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ദിലീപിനെയും കുടുംബത്തേയും തകര്‍ക്കാന്‍ ഉന്നത ഗൂഢാലോചന നടന്നെന്നും കാവ്യയുടെ ഹര്‍ജിയില്‍ പറയുന്നു. ‘മാഡം’ എന്ന കഥാപാത്രത്തെ കൃത്രിമമായി സൃഷ്ടിക്കുകയായിരുന്നുവെന്നാണ് കാവ്യയുടെ വാദം.

കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്നും ആദ്യഘട്ട കുറ്റപത്രം നല്‍കിയതിനാല്‍ റിമാന്‍ഡില്‍ തുടരേണ്ടതില്ലെന്നുമാണ് സുനിയുടെ ആവശ്യം. നാദിര്‍ഷയെ പോലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു.

Top