ദിലീപിന് ദൃശ്യങ്ങള്‍ കാണാം, പകര്‍പ്പ് കൈമാറരുതെന്ന് നടി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് ആക്രമണത്തിന് ഇരയായ നടി. നടി സുപ്രീംകോടതിയില്‍ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടു.പ്രതികളെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന് തടസമില്ല. എന്നാല്‍, പകര്‍പ്പ് കൈമാറരുതെന്നാണ് നടിയുടെ ആവശ്യം. തന്റെ സ്വകാര്യത മാനിക്കണമെന്ന് നടി കോടതിയില്‍ ആവശ്യപ്പെട്ടു.

മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം നേരത്തെ പൂര്‍ത്തിയായതാണ്. ഇതില്‍ വിധി പറയുന്നതിന് മുമ്പ് കേസിലെ ഇരു കക്ഷികളും കേസിലെ വാദങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. കര്‍ശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം.ദൃശ്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും വാദങ്ങള്‍ എഴുതി നല്‍കിയിട്ടുണ്ട്.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന സത്രീ ശബ്ദത്തില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും ഈ ശബ്ദം കേസ് രേഖകളില്‍ പരാമര്‍ശിക്കുന്നില്ലെന്നും ദിലീപ് സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കിട്ടിയാല്‍ മാത്രമേ കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് ദിലീപ് രേഖാമൂലം നല്‍കിയ വാദങ്ങളില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ തന്റെ കയ്യില്‍ നിന്നും മറ്റൊരാളിലേക്ക് പോകില്ലെന്നും അങ്ങനെ പോകാതിരിക്കാനുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ കോടതി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെടിരുന്നു. ദൃശ്യങ്ങളില്‍ വാട്ടര്‍മാര്‍ക്ക് ഇട്ട് നല്‍കണം. വാട്ടര്‍ മാര്‍ക്കിട്ടാല്‍ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാകുമെന്നുമാണ് ദിലീപിന്റെ വാദം. ദൃശ്യങ്ങള്‍ തന്റെ പക്കലും തന്റെ അഭിഭാഷകന്റെ പക്കലും സുരക്ഷിതമായിരിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നതിനെ സുപ്രീംകോടതിയില്‍ സംസ്ഥാനസര്‍ക്കാരും എതിര്‍ത്തിരുന്നു. നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ദൃശ്യങ്ങള്‍ പ്രതിയ്ക്ക് കൈമാറരുതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

Top