നടിയെ ആക്രമിച്ച കേസ് ; രമ്യാ നമ്പീശന്റെ മൊഴി രേഖപ്പെടുത്തി

കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമണത്തിനിരയായ കേസില്‍ രമ്യാ നമ്പീശന്റെ മൊഴിയെടുത്തു.

ആലുവ പൊലീസ് ക്ലബില്‍ എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

രമ്യയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു നടി ആക്രമണത്തിനിരയായത്. മാത്രമല്ല, നടിയുടെ അടുത്ത സുഹൃത്തു കൂടിയായ രമ്യ നടിക്ക് വേണ്ടി താരസംഘടനയായ അമ്മയില്‍ ശക്തിയുക്തം വാദിച്ചിരുന്നു.

നടിമാരുടെ സംഘടനയായ വിമന്‍ കളക്ടീവ് ഇന്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് താരം.

നടിയെ ആക്രമിച്ച കേസില്‍ നിരവധി സിനിമാ താരങ്ങളെ ഇതിനോടകം അന്വേഷണസംഘം ചോദ്യം ചെയ്തു കഴിഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് നല്‍കിയത്. കാക്കനാട് ജയിലില്‍ പീഢനം നേരിടുന്നു എന്ന സുനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ജയില്‍ മാറ്റത്തിന് ഉത്തരവിട്ടത്.

എന്നാല്‍, നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്നുള്ള ചോദ്യത്തിന് സുനി മറുപടിയൊന്നും നല്‍കിയില്ല. ‘പിന്നെ പറയാം’ എന്ന് മാത്രമായിരുന്നു സുനിയുടെ പ്രതികരണം.

Top