ദിലീപിന് വീണ്ടും അഗ്നിപരീക്ഷണം, ഉടൻ ജില്ലാ കോടതിയെ സമീപിക്കും ! !

കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഒന്നാം ക്‌ളാസ് ജുഡിഷ്യല്‍ മജിസ്ട്രറ്റ് കോടതി തള്ളി.

മജിസ്ട്രറ്റ് കോടതിക്ക് ജാമ്യം നല്‍കാനാവില്ലന്ന് അറിഞ്ഞിട്ടും അവിടെ ജാമ്യത്തിന് പോയത് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള ഒടുവിലത്തെ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടിയാണെന്ന് വ്യക്തമായിരുന്നു. ഇനി ഹൈക്കോടതിയെ സമീപിക്കും മുന്‍പ് ജില്ലാ കോടതിയെ സമീപിക്കാനാണ് താരത്തിന്റെ നീക്കം.

കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്നുമുള്ള പ്രോസിക്യൂഷൻ നിലപാട് അങ്കമാലി മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.

റിമാന്‍ഡ് കാലാവധി 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നായിരുന്നു ദീലീപിന്റെ ആവശ്യം.

നേരത്തെ അങ്കമാലി മജിസ്ട്രറ്റ് കോടതി ഒരു തവണയും, ഹൈക്കോടതി രണ്ട് തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

നടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്ന് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടുവെന്ന ആരോപണം മാത്രമാണ് ദിലീപിനെതിരെയുള്ളതെന്നാണ് അഭിഭാഷകരുടെ വാദം.

മറ്റ് ആക്ഷേപങ്ങള്‍ക്കൊന്നും തെളിവ് നല്‍കാന്‍ പ്രോസിക്യൂഷന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

എന്നാല്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു . ദിലീപ് പുറത്തിറങ്ങുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കൂടാതെ കേസില്‍ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Top