ദിലീപിനെയും നാദിർഷയേയും കാണാൻ നടൻ സിദ്ധിഖ് എത്തി, വിടുമെന്ന് പ്രതീക്ഷയെന്ന് നടൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്യലിന് ശേഷം വിടുമെന്ന് സൂചന.

ചോദ്യം ചെയ്യൽ 12 മണിക്കൂറോളം പിന്നിട്ടതോടെ നടൻ സിദ്ധിഖ് ചോദ്യം ചെയ്യൽ നടക്കുന്ന ആലുവ പൊലീസ് ക്ലബിലെത്തിയിട്ടുണ്ട്. എന്താണ് നടക്കുന്നത് എന്നറിയാനാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു.തന്റെ സുഹൃത്തുക്കളാണ് ഇരുവരുമെന്നും സിദ്ധിഖ് അറിയിച്ചു.

ആലുവ പോലീസ് ക്ലബില്‍ ഉച്ചയ്ക്ക് 12.30-ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്.

മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. താരങ്ങളേയും മാനേജര്‍ അപ്പുണ്ണിയേയും ഒരുമിച്ചിരുത്തിയും വെവ്വേറെ ഇരുത്തിയും പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെന്നാണ് സൂചന.

മൂന്ന് പേരും നന്നായി സഹകരിച്ചെന്ന് പോലീസ് പറഞ്ഞു. എഡിജിപി ബി.സന്ധ്യ, ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്, പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ബ്ലാക്ക് മെയില്‍ പരാതിയുമായി ബന്ധപ്പെട്ട് മൊഴി നല്‍കാനാണ് താന്‍ വന്നിരിക്കുന്നതെന്ന് ദിലീപ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ദിലീപ് നല്‍കിയ ബ്ലാക്ക് മെയില്‍ പരാതിയോടൊപ്പം നടി ആക്രമിക്കപ്പെട്ട സംഭവത്തിലും പോലീസ് ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ദിലീപിനെ ഭീഷണിപ്പെടുത്താനായി പള്‍സര്‍ സുനി അപ്പുണ്ണിയേയും നാദിര്‍ഷയേയുമാണ് ബന്ധപ്പട്ടത്. അതിനാലാണ് ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയത്.

Top