actress assault case; manikandan says pulsar suni planned everything

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്ലാന്‍ പള്‍സര്‍ സുനിയുടേതാണെന്ന് മണികണ്ഠന്റെ പ്രാഥമിക മൊഴി.

ഒരു വര്‍ക്ക് ഉണ്ടെന്നു പറഞ്ഞു പക്ഷേ ആരെയോ തല്ലാനാണെന്നാണ് കരുതിയത്. ഇതാണ് ലക്ഷ്യമെന്ന് താന്‍ അറിഞ്ഞില്ല. നടിയുടെ കാര്യം അറിഞ്ഞത് യാത്ര തുടങ്ങിയതിനു ശേഷമാണ്. നടിയെ താന്‍ ഉപദ്രവിച്ചില്ല. സുനിക്കു പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും മണികണ്ഠന്‍ പറഞ്ഞു.

പള്‍സര്‍ സുനിയ്‌ക്കൊപ്പം ആദ്യാവസാനം വരെ താനും ഉണ്ടായിരുന്നു. കൃത്യം നടത്തിയ ശേഷം മണികണ്ഠന്‍ പള്‍സര്‍ സുനി, ബിനീഷ് എന്നിവര്‍ക്കൊപ്പം ആലപ്പുഴയിലേക്ക് പോയി. ഇവിടെ എത്തി ചില സൃഹൃത്തുക്കളെ കണ്ടെന്നും എന്നാല്‍ പ്രതീക്ഷിച്ച പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കായംകുളത്തെത്തി ഒരു പണമിടപാട് സ്ഥാപനത്തില്‍ സുനി മാല പണയം വെച്ചെന്നും മണികണ്ഠന്‍ പറഞ്ഞു.

ഇവിടെ നിന്നും ടാക്‌സിയില്‍ കോയമ്പത്തൂരേക്ക് പോയി. നിശ്ചിത ദൂരം സഞ്ചരിച്ച ശേഷം ടാക്‌സികള്‍ മാറി കയറിയാണ് കോയമ്പത്തൂര്‍ വരെ എത്തിയത്. ഇവിടെവെച്ച് മൂവരും മദ്യപിച്ചു. പിന്നീട് സുനിയുമായി പണത്തെ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇവിടെവെച്ച് മൂവരും മൂന്ന് വഴിക്ക് പിരിയുകയായിരുന്നുവെന്നും മണികണ്ഠന്‍ പൊലീസിനോട് പറഞ്ഞു.

പ്രധാന പ്രതികളില്‍ ഒരാളായ മണികണ്ഠനെ പൊലിസ് പാലക്കാട് നിന്നു പിടികൂടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് വിജീഷ്, പള്‍സര്‍ സുനി എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.

നേരത്തെ കോയമ്പത്തൂരില്‍ നിന്ന് പിടിയിലായ രണ്ട് പേരെ കോടതി റിമാന്റ് ചെയ്തു. അതേസമയം പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മാര്‍ച്ച് മൂന്നിന് പരിഗണിക്കും.

അതേസമയം നടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തില്‍ നിന്നും തെളിവെടുക്കുകയാണ്. വാഹനത്തിലെ വിരലടയാളവും മറ്റും ശേഖരിച്ചു. നടി സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Top