നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്കു ജാമ്യമില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി സുനിൽ കുമാറിന്റെ (പൾസർ സുനി) ജാമ്യഹർജി ഹൈക്കോടതി തള്ളി. ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

പ്രഥമദൃഷ്ട്യാ ലഭിച്ച തെളിവുകൾ പരിശോധിക്കുമ്പോൾ തന്നെ നടിക്കു നേരെയുണ്ടായത് ക്രൂരമായ ആക്രമണമാണെന്ന് നേരത്തെ കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ കുറ്റകൃത്യത്തിന്റെ ഗൗരവം കൂടി പരിഗണിക്കേണ്ടതുണ്ട്. ഇത്രയും വർഷമായി പ്രതി ജയിലിൽ കിടന്നു എന്നതുകൊണ്ടു മാത്രം മോചനത്തിന് കാരണമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കു മേൽ ചുമത്തിയിട്ടുള്ളത് ക്രൂരമായ കുറ്റകൃത്യമാണെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ ആറുവർഷമായി താൻ ജയിലിലാണെന്നും ജാമ്യം ലഭിച്ചിട്ടില്ലെന്നും കാണിച്ചാണ് സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. നടൻ ദിലീപിന്റെ ക്രിമിനൽ ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ പൾസർ സുനി അടക്കമുള്ള പ്രതികൾ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിലിട്ട് പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. 2022 മാർച്ചിൽ പൾസർ സുനിയുടെ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു.

Top