നടിയെ ആക്രമിച്ച കേസ്;ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണം പൂര്‍ത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണം പൂര്‍ത്തിയായി. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിയില്ലെന്നാരോപിച്ച് അതിജീവിത സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുന്നില്ലെന്നും ആരോപണമുണ്ട്.

കേസിലെ പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെന്നും തുടര്‍ നടപടി എന്താണെന്ന് പോലും അറിയിച്ചിട്ടില്ലെന്നുമാണ് ആരോപണം. അന്വേഷണ ഘട്ടത്തില്‍ രണ്ട് വട്ടം തെളിവുകള്‍ കൈമാറാന്‍ അപേക്ഷ നല്‍കിയിട്ടും പ്രിന്‍സിപ്പല്‍ ജഡ്ജ് അത് പരിഗണിക്കാന്‍പോലും തയ്യാറായില്ല. തന്നെ ഇരുട്ടില്‍ നിര്‍ത്തിയാണ് തന്റെ ജിവിതത്തിന് ഭീഷണിയാകുന്ന ഒരു സംഭവത്തില്‍ അന്വേഷണം നടത്തിയത്. ഈ സാഹചര്യത്തില്‍ കേസിലെ തുടര്‍ നടപടി എന്തെന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാന്‍ കോടതി ഇടപെടണമെന്നുമാണ് ആവശ്യം. അന്വേഷണ കാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതിലാണ് ഹൈക്കോടതി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ഉത്തരവിട്ടത്. ജനുവരി 7നകം അന്വേഷണം പൂര്‍ത്തിയാക്കി ക്രിമിനല്‍ നടപടി പ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ ജഡ്ജും വിചാരണ കോടതി ജഡ്ജുമായ ഹണി എം വര്‍ഗീസിനായിരുന്നു അന്വേഷണത്തിനുള്ള നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കി 20 ദിവസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ടില്‍ കോടതി ഇതുവരെ കേസ് എടുക്കുകയോ മറ്റ് തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഈ സഹാചര്യത്തിലാണ് അതിജീവിത സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

Top