നടിയെ ആക്രമിച്ച കേസ്; ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. ഏപ്രില്‍ മൂന്നിലേക്കാണ് മാറ്റിയത്. വാദത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയിരിക്കുന്നത്.

മെമ്മറി കാര്‍ഡ്, കേസ് രേഖയുടെ ഭാഗമാണോ തൊണ്ടിമുതലാണോ എന്ന കാര്യമാണ് കോടതി പ്രധാനമായും പരിശോധിക്കുക. കേസ് രേഖയായി പരിഗണിച്ച് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കൈമാറിയാല്‍ നടിക്ക് കോടതിയില്‍ സ്വതന്ത്രമായി മൊഴി നല്‍കാന്‍ ആവില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

മെമ്മറി കാര്‍ഡ് വേണമെന്ന ആവശ്യം വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിലായിരുന്നു ദിലീപ് സുപ്രീം കോടതിയിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും എന്നാണ് ദിലീപിന്റെ വാദം. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദിലീപ് വാദിക്കുന്നു. നടിയെ ആക്രമിച്ച് നീലച്ചിത്രം പകര്‍ത്താനാണ് പ്രതികള്‍ ഉദ്ദേശിച്ചിരുന്നത് എന്നാണ് പ്രോസിക്യൂഷന്റെ വാദം.

ഇത് പുറത്ത് വന്നാല്‍ ഇരയ്ക്ക് ആജീവനാന്തം ഭീഷണിയുണ്ടാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. മെമ്മറി കാര്‍ഡ് തൊണ്ടി മുതല്‍ തന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന ഒന്നല്ലെന്നും വിലയിരുത്തിയാണ് ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയത്.

Top