നടിയെ ആക്രമിച്ച കേസ് ; മെമ്മറി കാര്‍ഡ് പരിശോധന നടത്തിയെന്ന ആരോപണത്തില്‍ കോടതിക്ക് അതിജീവിതയുടെ കത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡില്‍ നിയമവിരുദ്ധ പരിശോധന നടത്തിയെന്ന ആരോപണത്തില്‍ അതിജീവിത കോടതിക്ക് കത്ത് നല്‍കി. വിചാരണ കോടതിക്കാണ് കത്ത് നല്‍കിയത്. മെമ്മറി കാര്‍ഡ് പരിശോധിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് അതിജീവിത കത്തില്‍ ആവശ്യപ്പെട്ടു. കേസ് നീതിപൂര്‍വ്വമായി അന്വേഷിക്കണമെന്നും വിവോ ഫോണിന്റെ ഉടമയെ കണ്ടെത്തണമെന്നും അതിജീവിത ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായി കണ്ടതിനെത്തുടര്‍ന്നാണ് അതിജീവിത അന്വേഷണം ആവശ്യപ്പെട്ടത്. ഈ മാസം ഏഴിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

മുമ്പ് മെമ്മറി കാര്‍ഡ് പരിശോധനയില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതിയില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അനധികൃതമായി കണ്ടിട്ടുണ്ടെന്നും അവ പകര്‍ത്തിയിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നുമായിരുന്നു അതിജീവിത കോടതയില്‍ ഉന്നയിച്ച വാദം.

Top