അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എസ് പി

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയെ മാപ്പുസാക്ഷി ആക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് റൂറല്‍ എസ് പി എ.വി.ജോര്‍ജ്.

ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുമോയെന്നും പറയാനാവില്ലെന്നും എസ്പി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ നേരത്തെ അറിയാമെന്ന് അപ്പുണ്ണിയുടെ മൊഴി നല്‍കിയിരുന്നു.

സുനി ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നുവെന്നും അയാള്‍ പറഞ്ഞതെല്ലാം ദിലീപിനോട് പറഞ്ഞിരുന്നുവെന്നും അപ്പുണ്ണി പോലീസിനോട് പറഞ്ഞിരുന്നു.

പരിചയമില്ലാത്ത ഭാവത്തില്‍ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടാണെന്നും കത്തിനെക്കുറിച്ച് സംസാരിക്കാന്‍ ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡില്‍ പോയിരുന്നുവെന്നും വെളിപ്പെടുത്തിയ അപ്പുണ്ണി കേസിലെ ഗൂഢാലോചനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വ്യക്തമാക്കി. അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിച്ചുവരുത്തുമെന്നാണ് വിവരങ്ങള്‍.

കേസുമായി ബന്ധപ്പെട്ട് ഏറെ അഭ്യൂഹങ്ങല്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് സുനില്‍ രാജ് എന്ന അപ്പുണ്ണി അന്വേഷണ സംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ആലുവ പോലീസ് ക്ലബില്‍ രാവിലെ 11ന് എത്തിയ അപ്പുണ്ണിയെ ആറു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം വൈകുന്നേരം അഞ്ചിനാണ് വിട്ടയച്ചത്. ദിലീപ് റിമാന്‍ഡിലായശേഷം അപ്പുണ്ണി ഒളിവില്‍ പോയിരുന്നു.

ചോദ്യംചെയ്യലിനു ഹാജരാകാന്‍ തിങ്കളാഴ്ച അവസാന അവസരമാണ് ഇയാള്‍ക്കു പോലീസ് നല്‍കിയിരുന്നത്, എത്തിയില്ലെങ്കില്‍ കസ്റ്റഡിയിലെടുക്കാനായിരുന്നു പോലീസ് തീരുമാനം.

Top