ചെന്നൈ: നടൻ വിജയിന്‍റെ ഭാര്യ സംഗീതയേയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. സ്വത്ത് വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്.എട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായി വിജയിയുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുള്ളതെന്നാണ് സൂചന. ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റിലെ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ 22 മണിക്കൂറിലേറയായി ആദായ നികുതി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ് താരം. ചില രേഖകള്‍ തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്നാണ് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിന്റെ ഓഫീസുകളില്‍ നിന്ന് 25 കോടി രൂപ പിടിച്ചെടുത്തു.കൂടാതെ തമിഴ് സിനിമയിലെ ഏറ്റവും വലിയ പണം ഇടപാടുകാരനും എജിഎസ് ഗ്രൂപ്പിന് സാമ്പത്തിക സഹായം നല്‍കിയ വ്യവസായുമായ അന്‍പു ചെഴിയന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നു.ചെന്നൈയിലും മധുരയിലും നടന്ന റെയ്ഡിലാണ് കണക്കില്‍ പെടാത്ത 65 കോടി പിടിച്ചെടുത്തത്. ബിഗില്‍ സിനിമയുടെ ഡിസ്ട്രിബ്യൂട്ടര്‍മാരുടെ ഓഫീസുകളിലും പരിശോധന തുടരുകയാണ്.
നടന് നല്‍കിയ പ്രതിഫലം സംബന്ധിച്ച് അന്‍പ് ചെഴിയന്റെയും നിര്‍മാതാവിന്റെയും മൊഴികളും വിജയുടെ ആദായനികുതി രേഖകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നടനെ നെയ്വേലിയിലെ ഷൂട്ടിങ് സ്ഥലത്ത് നിന്ന് രാത്രി ഒന്‍പതിനാണ് ഇ.സി. ആര്‍ റോഡിലെ വീട്ടിലെത്തിച്ചത്. അപ്പോള്‍ തുടങ്ങിയ പരിശോധനയാണ് തുടരുന്നത്.