കലി തുള്ളി ബി.ജെ.പി, വിജയ്‌യുടെ ‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിങ് തടസ്സപ്പെടുത്തി

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ വീട്ടിലെ റെയ്ഡിന് പിന്നാലെ നിര്‍ത്തി വച്ച പുതിയ ചിത്രമായ ‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിങ് സ്ഥലമായ നെയ്‌വേലി എന്‍എല്‍സി കവാടത്തിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിങ്ങ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. സിനിമയുടെ ഷൂട്ടിങ് എന്‍എല്‍സിയുടെ സുരക്ഷയെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

ഫോസില്‍ ഫ്യുയല്‍ മൈനിങ് പൊതുമേഖലാ സ്ഥാപനമാണ് നെയ്‌വേലി എന്‍എല്‍സി. കമ്പനിയുടെ മൈനിങ് നടക്കുന്ന 100 ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്നത്. അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമടക്കം 200 റോളം ആളുകളാണ് ഇപ്പോള്‍ എന്‍എല്‍സിയില്‍ ഷൂട്ടിങ്ങിനായി ഉള്ളതെന്നാണ് വിവരം.

30 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം മാസ്റ്റേഴ്‌സ് സിനിമയുടെ ലൊക്കേഷനിലേക്ക് വെള്ളിയാഴ്ച്ചയാണ് വിജയ് തിരികെ എത്തിയത്. ‘ബിഗില്‍’ സിനിമയുടെ നിര്‍മാതാക്കളായ എജിഎസിനു പണം പലിശയ്ക്കു കൊടുത്ത അന്‍പുചെഴിയന്റെ നികുതിവെട്ടിപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് വിജയ്‌യെ ചോദ്യം ചെയ്തതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ബുധനാഴ്ച നെയ്വേലിയിലെ ലൊക്കേഷനിലും പിന്നീട് ചെന്നൈയിലെ വീട്ടിലെത്തിച്ച് ഇന്നലെ രാത്രി 8.45 വരെയും നടനെ ചോദ്യം ചെയ്തിരുന്നു. വിജയ്‌ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. വിജയുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം.

Top