ഭാര്യയുടെ ആത്മഹത്യ കേസ്; നടന്‍ ഉണ്ണി രാജന്‍ പി.ദേവ് പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യവുമായി ബന്ധപ്പെട്ട് നടന്‍ ഉണ്ണി രാജന്‍ പി.ദേവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉണ്ണിയെ ചോദ്യം ചെയ്യുകയാണ്.

ഭര്‍തൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പൊലീസാണ് കേസെടുത്തത്. അന്തരിച്ച നടന്‍ രാജന്‍ പി.ദേവിന്റെ മകനാണ് ഉണ്ണി രാജന്‍ പി.ദേവ്.

അമ്മ ജയയാണ് പ്രിയങ്കയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. ഭര്‍തൃവീട്ടില്‍ ഉപദ്രവം കൂടുന്നതായും കൂട്ടിക്കൊണ്ടുപോകണമെന്നും പറഞ്ഞു പ്രിയങ്ക കരഞ്ഞുകൊണ്ടു തന്നെ വിളിച്ചിരുന്നതായി വിഷ്ണു പറയുന്നു.

ഇതേത്തുടര്‍ന്നു കൂട്ടിക്കൊണ്ടു പോന്നു. പ്രിയങ്കയുടെ മുതുകില്‍ കടിച്ചു മുറിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു. കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പ്രിയങ്ക പൊലീസില്‍ പരാതി നല്‍കി.

2019 നവംബര്‍ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. ഇവര്‍ കാക്കനാട് ഫ്‌ലാറ്റിലായിരുന്നു താമസം. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കറുകുറ്റിയിലെ വീട്ടിലേക്കു താമസം മാറ്റി. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞു പണം ആവശ്യപ്പെട്ടു മര്‍ദനവും അസഭ്യ വര്‍ഷവും ഇവിടെയും തുടര്‍ന്നു എന്നു പ്രിയങ്ക വീട്ടുകാരെ അറിയിച്ചിരുന്നതായും വിഷ്ണു മൊഴി നല്‍കി. തെളിവായി ഫോണിലെ വിഡിയോയും നല്‍കി.

വിവാഹ സമയത്ത് 35 പവനു പുറമേ പണവും നല്‍കിയിരുന്നു. ഇതൊന്നും ഇപ്പോള്‍ ഇല്ലെങ്കിലും ഇടയ്ക്കിടെ കഴിയുന്നത്ര പണം കൊടുത്തു സഹായിച്ചിരുന്നതായും വിഷ്ണു പറയുന്നു. വിവാഹത്തിനു മുന്‍പ് പ്രിയങ്ക തൊടുപുഴയില്‍ സ്വകാര്യ സ്‌കൂളില്‍ നീന്തല്‍ അധ്യാപികയായിരുന്നു.

 

Top