പോരാളികളുടെ പ്രസ്ഥാനം ആഗ്രഹിച്ചു, അത് ഉടൻ നിറവേറ്റി നൽകി സൂര്യ !

പൊലീസ് ലോക്കപ്പില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യക്ക് നടന്‍ സൂര്യ സാമ്പത്തിക സഹായം നല്‍കിയത് സി.പി.എമ്മിന്റെ അഭ്യര്‍ത്ഥന പ്രകാരം. സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപയാണ് പാര്‍വതി അമ്മാളിന്റെ പേരില്‍ സൂര്യ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യിലെത്തും. മരണശേഷം മക്കള്‍ക്കും ഈ തുക തന്നെ ലഭിക്കും. പാര്‍വതിയുടെ അവസ്ഥ മനസ്സിലാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനാണ്,നടന്‍ സൂര്യയോടും സംവിധായകന്‍ ജ്ഞാന വേലുവിനോടും സഹായം അഭ്യര്‍ത്ഥിച്ചിരുന്നത്. ഈ ആവശ്യം കേട്ടപ്പോള്‍ തന്നെ സൂര്യ സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

നടന്‍ ലോറന്‍സും പാര്‍വതി അമ്മാളിനു ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി വിധിയെ തുടര്‍ന്ന് മുന്‍പ് ലഭിച്ച ഭൂമി ഉപയോഗശൂന്യമായതിനാല്‍ പാര്‍വതിക്ക് വീടുവച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കത്ത് നല്‍കിയിട്ടുണ്ട്. ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാര്‍വതി നിലവില്‍ കുടുംബവുമായി താമസിക്കുന്നത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞ് നേരത്തെ മരണപ്പെടുകയും ചെയ്തിരുന്നു.

നടന്‍ സൂര്യ നിര്‍മിച്ച് അഭിനയിച്ച ‘ജയ് ഭീം’ സിനിമ ദക്ഷിണേന്ത്യയില്‍ വലിയ ചര്‍ച്ചക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. സാമ്പത്തികമായും വന്‍ ലാഭമാണ് സിനിമ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ കമ്മ്യൂണിസ്റ്റുകള്‍ തമിഴകത്ത് നടത്തിയ മറ്റു പോരാട്ടങ്ങള്‍കൂടി സിനിമയാക്കാനുള്ള ശ്രമവും അണിയറയില്‍ തകൃതിയാണ്. വാച്ചാത്തിയിലെയും കീഴ് വെണ്മണിയിലെയും പോരാട്ട കഥകളാണ് അടുത്തതായി സിനിമകളാക്കാന്‍ പോകുന്നത്.

1992 ജൂണ്‍ 20ന് ആദിവാസി ഊരില്‍ പൊലീസ് നടത്തിയ നരനായാട്ടാണ് ‘വാച്ചാത്തി’യുടെ പ്രമേയം. 154 വീടുകള്‍ കത്തി വെണ്ണീറാകുകയും 18 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്ത സംഭവം തമിഴകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. ഈ വിഷയം ഉയര്‍ത്തി വലിയ പ്രക്ഷോഭമാണ് സി.പി.എം സംഘടിപ്പിച്ചിരുന്നത്.

കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് സി.പി.എം നടത്തിയ സമരത്തില്‍ അണിനിരന്നതിനു 1968ല്‍ സ്ത്രീകളും കുട്ടികളും അടക്കം 44 ദളിതരെ ചുട്ടുകൊന്നതാണ് കീഴ് വെണ്മണി സംഭവം. ഇക്കാര്യത്തിലും സമാനതകളില്ലാത്ത പോരാട്ടമാണ് സി.പി.എം നടത്തിയിരുന്നത്. ഈ രണ്ടു സംഭവങ്ങള്‍ ഉള്‍പ്പെടെ തമിഴകത്ത് കമ്യൂണിസ്റ്റുകള്‍ നടത്തിയ പോരാട്ട ചരിത്രമാണ് ഇപ്പോള്‍ സംവിധായകരും തിരയുന്നത്. കഥ റെഡിയായാല്‍ അഭിനയിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ തന്നെ റെഡിയാണെന്നതാണ് നിലവിലെ അവസ്ഥ. ജയ് ഭീം എന്ന സൂര്യ ചിത്രത്തിന്റെ വിജയം തന്നെയാണ് താരങ്ങള്‍ക്കും പ്രചോദനമായിരിക്കുന്നത്.

ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ 1993ല്‍ ഉണ്ടായ പൊലീസ് ആക്രമണമാണ് ജയ് ഭീം സിനിമയുടെ പ്രമേയം. ഇതിനെതിരെ അന്ന് പോരാടിയിരുന്നത് സി.പി.എമ്മാണ്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് അഭിഭാഷകനായ ചന്ദ്രുവിനെ പാര്‍വതി കേസ് ഏല്‍പ്പിച്ചിരുന്നത്. സി.പി.എം ഇടപെട്ടില്ലായിരുന്നെങ്കില്‍ തനിക്ക് ഈ പോരാട്ടവുമായി മുന്നോട്ട് പോകാന്‍ കഴിയില്ലായിരുന്നു എന്ന് പാര്‍വതി തന്നെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയില്‍ രാജാക്കണ്ണും ചന്ദുവും എല്ലാം അതേ നാമത്തില്‍ തന്നെ അറിയപ്പെട്ടപ്പോള്‍ പാര്‍വതി സെന്‍ഗിണിയായാണ് അവതരിച്ചിരുന്നത്.

ചിത്രത്തില്‍ മലയാളി താരം ലിജോ മോള്‍ ആയിരുന്നു സെന്‍ഗിണിയായി വേഷമിട്ടത്. രാജാക്കണ്ണായി മണികണ്ഠനും അഭിഭാഷകന്‍ ചന്ദ്രുവായി സൂര്യയുമാണ് വേഷമിട്ടിരുന്നത്. ‘ജയ് ഭീം’ റിലീസ് ആയതോടെ രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിയുടെ ഇപ്പോഴത്തെ അവസ്ഥ കൂടിയാണ് പുറത്തു വന്നിരുന്നത്. ഇതോടെയാണ് സി.പി.എം വീണ്ടും ശക്തമായ ഇടപെടല്‍ നടത്തിയിരിക്കുന്നത്. ഇതിനു പുറമെ ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ ഒരുകോടി രൂപയും സൂര്യ സംസ്ഥാന സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. ദ്രാവിഡ പാര്‍ട്ടികള്‍ ശക്തമായ മണ്ണില്‍ സി.പി.എമ്മിന് വലിയ ജനപ്രീതി ഉണ്ടാക്കി കൊടുക്കാന്‍ ജയ് ഭീം എന്ന സിനിമക്ക് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്. ഇക്കാര്യം രാഷ്ട്രീയ നിരീക്ഷകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

EXPRESS KERALA VIEW

Top