വധഭീഷണി: ഷെയ്ന്‍ നിഗത്തിന്റെ പരാതിയില്‍ നിര്‍മ്മാതാക്കളുടെ സംഘടന ഇടപെടുന്നു

കൊച്ചി: നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്ന യുവനടന്‍ ഷെയ്ന്‍ നിഗത്തിന്റെ പരാതിയില്‍ നിര്‍മ്മാതാക്കളുടെ സംഘടന ഇടപെടുന്നു. പരാതിയില്‍ ഉന്നയിച്ച ഷെയ്ന്‍ നായകനാകുന്ന കുര്‍ബാന, വെയില്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുടെ ചര്‍ച്ച വിളിച്ചു ചേര്‍ത്തു.ഷെയ്ന്‍ നിഗത്തിനെയും ചര്‍ച്ചയ്ക്ക് വിളിക്കും.

താര സംഘടനയായ അമ്മ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ആകും ചര്‍ച്ചയെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. ഗുഡ്വില്‍ എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് വെയില്‍ നിര്‍മ്മിക്കുന്നത്. ബുധനാഴ്ചയാണ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍ നിഗം അമ്മയ്ക്ക് പരാതി നല്‍കിയത്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നിര്‍മ്മാതാവ് വധഭീഷണി മുഴക്കിയതെന്നും ഷെയ്ന്‍ പരാതിയില്‍ ആരോപിച്ചു.

സാമൂഹ്യമാധ്യമങ്ങളിലൂടെയും ഷെയ്ന്‍ തനിക്കെതിയുള്ള വധഭീഷണിയെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. നവമാധ്യമങ്ങളിലൂടെ കുപ്രചരണങ്ങള്‍ നടത്തുമെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഫോണിലൂടെ ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തി. തനിക്ക് എന്തു സംഭവിച്ചാലും അതിന്റെ ഉത്തരവാദി ജോബി ജോര്‍ജ് ആയിരിക്കുമെന്നും പരാതിയിലുണ്ടെന്നും ഷെയ്ന്‍ പറഞ്ഞു. അമ്മയ്ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും ഷെയ്ന്‍ സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

അതേസമയം, താന്‍ ഷെയ്‌നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രതികരിച്ച് ജോബി ജോര്‍ജ് രംഗത്തെത്തി. 4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയില്‍. ഇതിന്റെ ബാക്കി ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 30 ലക്ഷം ഷെയ്ന്‍ നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഷെയ്ന്‍ കാരണം ചിത്രത്തിലെ നായികയുടെ പഠിപ്പ് മുടങ്ങിയെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു.

Top