നിര്‍മാതാവില്‍ നിന്ന് പണം തട്ടിയ കേസ്; ഹിന്ദി നടന്‍ പ്രശാന്ത് നാരായണനും ഭാര്യയും അറസ്റ്റില്‍

കണ്ണൂര്‍: സിനിമാ നിര്‍മാതാവില്‍ നിന്ന് പണം തട്ടിയ കേസില്‍ ഹിന്ദി നടന്‍ പ്രശാന്ത് നാരായണനെയും ഭാര്യ ഷോണയെയും പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ പക്കല്‍ നിന്നും 1.2 കോടി രൂപ തട്ടിയെടുത്തതായി സിനിമാ നിര്‍മാതാവായ തോമസ് പണിക്കര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

മുംബൈയിലുള്ള ഇന്‍ടെക് ഇമേജസ് പ്രൈവറ്റ് ലിമിറ്റഡില്‍ ഡയറക്റ്ററാക്കാമെന്നു പറഞ്ഞ് 1.20 കോടി രൂപ പ്രശാന്ത് നിര്‍മാതാവില്‍ നിന്നു വാങ്ങി. ആറു മാസത്തിനുള്ളില്‍ വന്‍ തുക ലാഭമായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും മുംബൈയിലെത്തി കമ്പനിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അത്തരത്തിലൊരു കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിഞ്ഞതായാണ് പരാതിയില്‍ പറയുന്നത്.

തോമസ് പണിക്കര്‍ നിര്‍മിച്ച സിനിമാക്കാരന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണു പ്രശാന്ത് തട്ടിപ്പു നടത്തിയതെന്നാണ് ആരോപണം. മുംബൈയില്‍ നിന്നാണ് എടക്കാട് പൊലീസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ എത്തിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രശാന്ത് നാരായണന്റെ പിതാവ് നാരായണന്‍, ഭാര്യാ പിതാവ് ചക്രവര്‍ത്തി എന്നിവരും കേസില്‍ പ്രതികളാണ്. കണ്ണൂര്‍ സ്വദേശിയാണ് പ്രശാന്ത് നാരായണന്‍.

Top