രാജ്യസഭയിലേക്ക് ഇപ്പോള്‍ ഇല്ലന്ന് മമ്മൂട്ടി . . സി.പി.എം സഹയാത്രികനായി തുടരുമെന്ന് ! !

Mammootty

കൊച്ചി: ഇപ്പോള്‍ രാജ്യസഭ അംഗമാകാന്‍ താല്‍പ്പര്യമില്ലന്ന് നടന്‍ മമ്മൂട്ടി. മെഗാസ്റ്റാറിന്റെ മനം അറിയാന്‍ ശ്രമിച്ച സി.പി.എം നേതൃത്വത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യസഭയിലേക്ക് ഒഴിവുവരുന്ന മൂന്ന് സീറ്റില്‍ രണ്ടെണ്ണം ഇടതുപക്ഷവും ഒരെണ്ണം യു.ഡി.എഫുമാണ് വിജയിക്കുക. ഇടതു പക്ഷത്ത് സി.പി.ഐയും സി.പി.എമ്മും സീറ്റുകള്‍ പങ്കിടും. ഇതുവരെ ഒരു സ്ഥാനാര്‍ത്ഥിയെയും ആരും പ്രഖ്യാപിച്ചിട്ടില്ല.

യുവ തലമുറക്ക് വേണ്ടി തല മുതിര്‍ന്ന നേതാക്കള്‍ വഴി മാറണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സില്‍ യുവ എം.എല്‍.എമാര്‍ കലാപം തുടങ്ങിയിരിക്കവെയാണ് സി.പി.എം നീട്ടിയ രാജ്യസഭാ സീറ്റ് മമ്മൂട്ടി സ്‌നേഹപൂര്‍വ്വം നിരസിച്ചിരിക്കുന്നത്.

Mammootty

മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം നേതൃത്വവുമായും ഏറെ അടുപ്പം പുലര്‍ത്തുന്ന മമ്മൂട്ടി മുന്‍പ് ചെന്നെയില്‍ നടന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷട്രീയ – സിനിമാ മേഖലകളെ ഞെട്ടിച്ചിരുന്നു.

ഇപ്പാള്‍ അധികാര സ്ഥാനത്തേക്ക് ഇല്ലന്നും കമ്യൂണിസ്റ്റ് സഹയാത്രികനായി തുടരാനാണ് മമ്മുട്ടിക്ക് താല്‍പ്പര്യമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇതാടെ രാജ്യസഭാ സീറ്റില്‍ മറ്റ് സാധ്യതകള്‍ തേടുന്ന തിരക്കിലാണ് സി.പി.എം നേതൃത്വം.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം, ചെറിയാന്‍ ഫിലിപ്പ് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.

Mammootty

അതേസമയം രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസ്സിലുള്ള അഭിപ്രായ ഭിന്നത മുതിര്‍ന്ന നേതാക്കളും യുവ എം.എല്‍.എമാരും തമ്മിലുള്ള രൂക്ഷമായ ഭിന്നതയായി മാറിയിട്ടുണ്ട്.

മുന്‍ കേന്ദ്രമന്തി വയലാര്‍ രവി, പി.ജെ.കുര്യന്‍, പി.പി.തങ്കച്ചന്‍ എന്നിവര്‍ യുവ എം.എല്‍.എമാര്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. വാര്‍ദ്ധക്യത്തെ കളിയാക്കേണ്ടന്നും നിങ്ങള്‍ക്കും വയസ്സാകുമെന്നുമാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്.

പ്രശ്‌ന പരിഹാരമില്ലാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ ഇടതുപക്ഷം മൂന്നാമത്തെ സീറ്റില്‍ മത്സരമുണ്ടാക്കി യു.ഡി.എഫിനെ കുഴപ്പത്തിലാക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക മുസ്ലിം ലീഗ് നേതൃത്വം കോണ്‍ഗ്രസ്സ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: എം വിനോദ്‌

Top