നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

തിരുവനന്തപുരം: ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001ല്‍ പുറത്തിറങ്ങിയ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. വിണ്ണൈ താണ്ടി വരുവായ, കുഞ്ഞി രാമായണം, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. 61 വയസായിരുന്നു. കൊവിഡ് ടെസ്റ്റിനു ശേഷം വീട്ടിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുവരും.

കോട്ടയം കുമാരനല്ലൂരാണ് അദ്ദേഹത്തിന്റെ വീട്. ജനിച്ചതും വളര്‍ന്നതും കോട്ടയം തിരുവാതുക്കലാണ്. സ്‌കൂളും കോളജുമൊക്കെ കോട്ടയത്തായിരുന്നു. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് ജനസ്വീകാര്യത നേടിയ നടനായിരുന്നു കോട്ടയം പ്രദീപ്.

നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്‍ എന്‍ പിള്ളയുടെ ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ചാണ് അദ്ദേഹം അരങ്ങിലെത്തുന്നത്. കോളജില്‍ വച്ചും അദ്ദേഹം ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു. കേരളത്തിലെ പല വേദികളില്‍ അദ്ദേഹം ഏകാംഗ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

നാടകത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. അവസ്ഥാന്തരങ്ങള്‍ എന്ന ടെലിഫിലിമില്‍ ബാലതാരത്തെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് സിനിമയില്‍ അവസരം ലഭിക്കുന്നത്.

 

 

Top