ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ തടയാന്‍ രാജ്യത്തെ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിച്ച് നടന്‍ കമല്‍ ഹാസന്‍

ചെന്നൈ: വിവരാവകാശനിയമത്തിന് വെല്ലുവിളിയാകുന്ന ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ തടയാന്‍ രാജ്യത്തെ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിച്ച് നടന്‍ കമല്‍ ഹാസന്‍. ഏതൊരു ജനാധിപത്യവും അഭിവൃദ്ധിപ്പെടണമെങ്കില്‍ അവിടുത്തെ പൗരന്മാര്‍ അതില്‍ പങ്കാളികളാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവരാവകാശനിയമം ആക്രമിക്കപ്പെടുന്നതില്‍ പൗരന്മര്‍ക്ക് പ്രതികരിക്കാനുളള അവസാന തിയതി ഇന്നാണെന്നും കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

2022ലെ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലും 2005ലെ വിവരാവകാശ നിയമത്തില്‍ അതിന്റെ സ്വാധീനവും സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കമല്‍ ഹാസന്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതി.

2022 നവംബര്‍ 18ന് വിവര സാങ്കേതിക മന്ത്രാലയം ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്നതിനുളള കരട് ബില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് 2005ലെ വിവരാവകാശ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതാണ്. 2022ലെ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലിന്റെ ക്ലോസ് 30(2), വിവരാവകാശ നിയമത്തിലെ സെക്ഷന്‍8(1)(യു)വിനെ അനാവശ്യമായി ഭേദഗതി ചെയ്യാന്‍ നിര്‍ദേശിക്കുന്നു’. കേന്ദ്രമന്ത്രിക്കെഴുതിയ കത്തില്‍ കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു.

വിവരാവകാശ നിയമത്തിലെ വകുപ്പ് 8(1) സ്വകാര്യതയില്‍ അനാവശ്യമായ കടന്നുകയറ്റത്തിന് കാരണമായേക്കാവുന്ന വ്യക്തിഗത വിവരങ്ങള്‍ക്കായുളള അപേക്ഷകള്‍ നിരസിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതാണ.് കൂടാതെ വിവരാവകാശ നിയമത്തിലെ വകുപ്പ് 8(1)(ജെ) യിലെ വ്യവസ്ഥ പ്രകാരം പാര്‍ലമെന്റിനോ സംസ്ഥാന നിയമസഭയ്‌ക്കോ നിഷേധിക്കാന്‍ കഴിയാത്ത വിവരങ്ങള്‍ ഒരു വ്യക്തിക്കും നിഷേധിക്കാന്‍ പാടുളളതല്ല.

2005ലെ വിവരാവകാശ നിയമം, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിനുളള ഏറ്റവും ഫലപ്രദമായ നിയമങ്ങളിലൊന്നായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഒന്നാണെന്ന് നടന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പൗരന്മാരില്‍ നിന്നും 2022ലെ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലിനെക്കുറിച്ച് കൃത്യമായ അഭിപ്രായം ലഭിക്കണമെങ്കില്‍ കരട് ബില്‍ പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം കത്തില്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യ വ്യവസ്ഥിതിയില്‍ നിന്നുകൊണ്ട് ഈ വിഷയത്തെക്കുറിച്ചുളള പരസ്യ ചര്‍ച്ചയ്ക്ക് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ ക്ഷണിക്കുന്നതായും കമല്‍ ഹാസന്‍ കത്തില്‍ പറയുന്നു.

Top