രഞ്ജിത്തിന്റെ മടമ്പിത്തരത്തിനെതിരെ ഉള്ള പ്രതിഷേധം’; കൂവിയും കുരച്ചും ഹരീഷ് പേരടി

27-ാമത് ഐഎഫ്എഫ്കെ സമാപന വേദിയിൽ പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് ഹരീഷ് പേരടി പരിഹാസവുമായി രംഗത്തെത്തിയത്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഇറങ്ങിയ ദേവാസുരത്തിലെ വന്ദേ മുകുന്ദ ഹരേ എന്ന പാട്ടിന്റെ ഈണത്തിലായിരുന്നു ഹരീഷ് പേരടിയുടെ കൂവൽ.

“ഞാനടക്കമുള്ള പൊതു സമൂഹത്തിന്റെ നികുതി പണം കൊണ്ട് നടത്തുന്ന ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ചവരെ നായ്ക്കളുമായി ഉപമിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ മടമ്പിത്തരത്തിനെതിരെ ഉള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും. മേലാൽ ഇത്തരം തെമ്മാടിത്തരങ്ങൾ ആവർത്തിക്കാതിരിക്കുക”, എന്നാണ് ഹരീഷ് പേരടി വീഡിയോയിൽ പറഞ്ഞത്. ഡിസംബർ 16ന് ആയിരുന്നു ഇരുപത്തി ഏഴാമത് ഐഎഫ്എഫ്കെയുടെ സമാപനം നടന്നത്. സമാപന വേദിയിൽ സ്വാ​ഗത പ്രസം​ഗത്തിന് രഞ്ജിത്ത് എത്തിയപ്പോൾ കാണികൾ കൂവുക ആയിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലി​ഗേറ്റുകളു പ്രതിഷേധം ഉയർന്നിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓൺലൈൻ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ഉയർന്നിരുന്നത്. ഇത്തരത്തിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചെയർമാൻ രഞ്ജിത്തിനെതിരെ കാണികൾ കൂവൽ നടത്തിയത്.

‘അത് കൂവൽ അല്ല, അപശബ്ദം മാത്രം, പൊലീസിന് അവരുടേതായ രീതിയില്ലേ ?’: രഞ്ജിത്ത്

എന്നാൽ കൂവൽ വെറും അപശബ്ദം മാത്രമായിരുന്നെന്നാണ് രഞ്ജിത്ത് വിഷയത്തിൽ പ്രതികരിച്ചത്. അതേസമയം, ഐഎഫ്എഫ്കെയ്ക്ക് തിരശ്ശീല വീണെങ്കിലും വിവാദങ്ങൾക്ക് ഒട്ടും ശമനമില്ല എന്നതാണ് വാസ്തവം. നടത്തിപ്പിനെ കുറിച്ചുയർന്ന പരാതികളെ പൂർണ്ണമായും തള്ളുകയാണ് രഞ്ജിത്ത്. റിസ‍ർവ്വേഷനിൽ വീഴ്ചയുണ്ടായിട്ടില്ല. നൻപകൽ നേരത്ത് മയക്കത്തിൻറെ ആദ്യ ഷോക്ക് തന്നെ എല്ലാവരും വന്നതാണ് പ്രശ്നമെന്നാണ് അക്കാദമി ചെയർമാൻറെ നിലപാട്

Top