നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും. പ്രോസിക്യൂഷൻ സാക്ഷിയായ മഞ്ജു വാര്യരുടെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ആണ് ഇപ്പോൾ നടക്കുന്നത്. പ്രതി ദിലീപിനെതിരായ ഡിജിറ്റൽ തെളിവുകൾ ആസ്പദമാക്കിയാണ് സാക്ഷി വിസ്താരം.

കേസിൽ തുടരന്വേഷണത്തിന്‍റെ ഭാഗമായി സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദ രേഖകൾ തിരിച്ചറിയാനാണ് മഞ്ജുവിനെ വിസ്തരിക്കുന്നത്. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് തടയാൻ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം ആംഗീകരിച്ചിരുന്നില്ല. കേസിൽ വിസ്താരത്തിന് നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ പൾസർ സുനി ഹൈക്കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിസ്താരം നടക്കുന്നത്. നേരത്തെ വിസ്തരിച്ച മഞ്ജു ഉൾപ്പെടെയുള്ള നാല് പേരെയാണ് ഇനി വിസ്തരിക്കാനുള്ളത്. കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കുന്നതിന് ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എ. വർഗീസ് സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിസ്താരത്തിന് പ്രോസിക്യുഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്ന് കാണിച്ചാണ് ദിലീപ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും വിസ്തരിക്കുന്നതിലും ദിലീപ് എതിർപ്പ് അറിയിച്ചിരുന്നു.

Top