കൊവിഡ്: ഇന്ത്യയില്‍ സജീവ് കേസുകള്‍ 4000 കടന്നു

ഡല്‍ഹി: ഇന്ത്യയില്‍ സജീവ കൊവിഡ് കേസുകള്‍ 4000 കടന്നു. കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ഉപവകഭേദമായ ജെഎന്‍1 കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,054 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഞായറാഴ്ച 3,742 ആയിരുന്നു ഇത്. പ്രതിദിന കേസുകള്‍ കുടുതല്‍ കേരളത്തിലാണ്. 128 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകള്‍ 3128 ആയി. ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 315 പേര്‍ രോഗമുക്തി നേടി. രാജ്യത്താകെ കൊവിഡ് ഭേദമായവരുടെ എണ്ണം 4.44 കോടിയായി. കൊവിഡ് മരണങ്ങളാകട്ടെ 5,33,334 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതിനിടെ മഹാരാഷ്ട്രയിലെ താനെയില്‍ നവംബര്‍ 30 മുതല്‍ പരിശോധിച്ച 20 സാമ്പിളുകളില്‍ അഞ്ച് കേസുകളും ജെഎന്‍ 1 ആണെന്ന് കണ്ടെത്തി.

അതേസമയം വിമാനത്താവളങ്ങളില്‍ തല്‍ക്കാലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് കേന്ദ്ര തീരുമാനം. വിമാനത്താവളങ്ങളില്‍ പരിശോധന നിര്‍ബന്ധമാക്കില്ല. കൊവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്രം നിര്‍ദേശിച്ചു. നിലവില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മറ്റ് അസുഖങ്ങളുള്ളവര്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകളെടുക്കാനും നിര്‍ദേശമുണ്ട്.

Top