ക്രിക്കറ്റ് കളിച്ച യുവാക്കൾക്ക് പൊലീസ് മർദ്ദനം ; മൂന്ന് പൊലീസുകാർക്കെതിരെ നടപടി

കൊച്ചി : ഫോർട്ടുകൊച്ചിയിൽ ക്രിക്കറ്റ് കളിച്ച യുവാക്കളെ മർദിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ നടപടി. മട്ടാഞ്ചേരി അസി. കമ്മിഷണർ വിജയകുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആരോപണ വിധേയനായ എസ്‌ഐ സിംഗ്, സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ കുമാർ, ഗിരീഷ് എന്നിവരെ സ്ഥലം മാറ്റി.

കഴിഞ്ഞ ദിവസം ആറരയോടെയാണ് സംഭവം നടന്നത്. ഫോർട്ട്‌കൊച്ചി കസ്റ്റംസ് ജെട്ടിക്ക് സമീപത്തെ പറമ്പിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കളുടെ അടുത്തേക്കാണ് പൊലീസ് സംഘമെത്തിയത്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് മർദനം. പട്ടിക കഷ്ണം ഉപയോഗിച്ച് ക്രൂരമായി മർദിച്ചെന്നാണ് യുവാക്കളുടെ പരാതി.

പരുക്കേറ്റ അഞ്ച് യുവാക്കളിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. സ്വകാര്യ ആശുപതിയിൽ ചികിത്സയിലുള്ള ഷാനുവിന്റെ കണ്ണിന് സാരമായ പരുക്കുണ്ട്. പൊലീസിന്റെ മർദ്ദനത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മർദനത്തിന് ശേഷം മടങ്ങാനൊരുങ്ങിയ പൊലീസുകാരെ നാട്ടുകാർ തടയുകയും സ്റ്റേഷൻ വളയുകയും ചെയ്തിരുന്നു. ജനപ്രതിനിധികൾ ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്.

Top