ഷാർജ: മത്സരത്തിനിടെ കളിക്കളത്തില്‍ വാക്‌പോര് നടത്തിയ ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസിനും ശ്രീലങ്കന്‍ താരം ലഹിരു കുമാരയ്ക്കുമെതിരെ നടപടിയുമായി മാച്ച് റഫറി. ലഹിരു കുമാര മാച്ച് ഫീസിന്റെ 25 ശതമാനവും ലിറ്റണ്‍ ദാസ് 15 ശതമാനവും പിഴ ഒടുക്കണം. ഇരുവര്‍ക്കും ഓരോ ഡീമെരിറ്റ് പോയിന്റ് വീതം ലഭിക്കുകയും ചെയ്തു.
സൂപ്പര്‍ 12ല്‍ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിനിടെയാണ് താരങ്ങള്‍ വാക്കേറ്റം നടത്തിയത്. ബംഗ്ലാദേശ് ഇന്നിങ്സിന്റെ ആറാം ഓവറില്‍ ലിറ്റണ്‍ ദാസിനെ പുറത്താക്കിയ ലഹിരു കുമാരയുടെ വിക്കറ്റ് ആഘോഷത്തില്‍ പ്രകോപിതനായ ദാസ് കയര്‍ക്കുകയായിരുന്നു.
ലഹിരു കുമാരയും ഇതിന് മറുപടി നല്‍കിയതോടെ ഇരുതാരങ്ങളും തമ്മിലുള്ള കൈയ്യാങ്കളിയിലേക്കു കാര്യങ്ങള്‍ നീങ്ങി. തുടര്‍ന്ന് സഹതാരങ്ങള്‍ ഇടപ്പെട്ടതോടെ സംഭവം വഷളാവാതെ തീര്‍ന്നു.