തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിന്റെ കണ്ണില്‍ ആസിഡ് കുത്തിവെച്ചു

acid-attack

ബഗുസരി: തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിനു നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ യുവാവിന്റെ കണ്ണിലെ കാഴ്ച നഷ്ടപ്പെട്ടു. സമസ്തിപുര്‍ സ്വദേശിയും ട്രാക്ടര്‍ ഡ്രൈവറുമായ മുപ്പതുകാരനാണ് ആക്രമണത്തിനു ഇരയായത്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു.

ഇരുപതോളം വരുന്ന സംഘമാണ് യുവാവിനെ ആക്രമിച്ചത്. കണ്ണിലേക്ക് സിറിഞ്ച് ഉപയോഗിച്ച് ആസിഡ് കുത്തിവയ്ക്കുകയായിരുന്നു. ബിഹാറിലെ ബഗുസരി ജില്ലയിലെ പിപ്ര ചൗക്കില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

ബറൗണിയില്‍ ട്രാക്ടര്‍ ഡ്രൈവറായി ജോലിയെടുക്കുമ്പോഴാണ് യുവാവ് തൊഴിലുടമയുടെ ഭാര്യയുമായി അടുത്തത്. ഫെബ്രുവരി ആറിന് കാമുകിയുമായി യുവാവ് ഒളിച്ചോടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ പത്തു ദിവസത്തിനു ശേഷം യുവതി കോടതിയില്‍ ഹാജരായി കര്‍ഷകനായ ഭര്‍ത്താവിനൊപ്പം മടങ്ങിയിരുന്നു. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്നറിയിച്ചതിനെ തുടര്‍ന്നാണ് യുവതി തിരിച്ചെത്തിയത്.

എന്നാല്‍ തൊട്ടടുത്ത ദിവസം യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ ട്രാക്ടര്‍ ഡ്രൈവറെ ഫോണില്‍ വിളിച്ചു യുവതിക്ക് നിങ്ങള്‍ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും കൂട്ടിക്കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് എത്തിയ യുവാവിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഹനുമാന്‍ചൗക്കില്‍ ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. ട്രാക്ടര്‍ ഡ്രൈവര്‍ ചികിത്സയിലാണ്.

Top