മാറനല്ലൂരിലെ ആസിഡ് ആക്രമണം; പ്രതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരില്‍ സിപിഐ നേതാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി സജിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ആത്മഹത്യയിലേക്ക് നയിച്ചത് സഹകരണ ബാങ്കിലെ സാമ്പത്തിക തര്‍ക്കങ്ങളാണെന്ന് കുറിപ്പില്‍ പറയുന്നു. പ്രാദേശിക സിപിഐ തര്‍ക്കങ്ങളും, സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചും കുറിപ്പില്‍ പരാമര്‍ശമുണ്ട്.

കണ്ടല ബാങ്ക് പ്രസിഡന്റും, സിപിഐ നേതാവുമായ ഭാസുരാംഗന്‍ ചതിച്ചു എന്നാണ് കുറിപ്പ്. ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ ലോക്കല്‍ സെക്രട്ടറി സുധീര്‍ ഖാനെതിരെയും ആരോപണമുണ്ട്. വെള്ളൂര്‍ക്കോണം സഹകരണ സംഘത്തില്‍ സുധീര്‍ ഖാന്‍ സാമ്പത്തിക തിരിമറി നടത്തി. അതില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും സജിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ഇന്നലെ മധുരയിലെ ലോഡ്ജിലാണ് സജിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സുധീര്‍ ഖാന് നേരെ നടന്നത് ആസിഡ് ആക്രമണമാണെന്ന് കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി സജികുമാറിനായുള്ള അന്വേഷണത്തിനിടെ ഇയാളുടെ ഇരുചക്ര വാഹനം നെയ്യാറ്റിന്‍കരക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. വാഹനം കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ വാഹത്തില്‍ നിന്ന് ആസിഡിന്റെ അംശവും കണ്ടെത്തിയിരുന്നു.

ഞായറാഴ്ച രാവിലെയാണ് സുധീര്‍ഖാന് നേരെ ആക്രമണമുണ്ടായത്. സുധീറിന്റെ വീട്ടിലെത്തിയ സിപിഐ മുന്‍ ലോക്കല്‍ സെക്രട്ടറി സജികുമാര്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. സജി കയ്യില്‍ കരുതിയ ഒരു ദ്രാവകം മുഖത്ത് ഒഴിച്ചുവെന്ന് സുധീര്‍ ഖാന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടുകളില്‍ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. അതേസമയം സജിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Top