പ്രതികള്‍ ഒരു ദയവും കാണിച്ചില്ല; പീഡിപ്പിക്കുമ്പോള്‍ ഡോക്ടറുടെ വായിലേക്ക് മദ്യം ഒഴിച്ചു

rape123

ഹൈദരാബാദില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറെ പീഡിപ്പിക്കുന്നതിന് ഇടെ ഇവരുടെ വായില്‍ ബലംപ്രയോഗിച്ച് മദ്യം ഒഴിച്ചതായി പോലീസ്. നാല് പ്രതികളും ചേര്‍ന്ന് ബോധരഹിതയായ യുവതിയെ ട്രക്ക് ക്യാബിനിലേക്ക് എത്തിച്ച ശേഷം വീണ്ടും പീഡനത്തിന് ഇരയാക്കി. ഇതിന് ശേഷമാണ് ഹൈദരാബാദിലെ പ്രാന്തപ്രദേശമായ ഷാദ്‌നഗര്‍ പട്ടണത്തിലേക്ക് കൊണ്ടുപോയതെന്ന് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഇര സഹായത്തിനായി നിലവിളിക്കുമ്പോഴും പ്രതികള്‍ യാതൊരു ദയവും കാണിച്ചില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഹൈദരാബാദിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും വെറ്റിനറി ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഹൈദരാബാദ് കൂട്ടബലാത്സംഗവും, കൊലപാതകവും രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ഷാദ്‌നഗര്‍ പോലീസ് സ്‌റ്റേഷന് പുറത്ത് നൂറുകണക്കിന് പേരാണ് ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധാഗ്‌നി ഉയര്‍ത്തിയത്.

ഉത്തരവാദിത്വം നിര്‍വ്വഹിക്കാതിരുന്ന ഒരു എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പോലീസ് ഓഫീസര്‍മാരെ സൈബരാബാദ് പോലീസ് സസ്‌പെന്‍ഡ് ചെയ്തു. നവംബര്‍ 27, 28 അര്‍ദ്ധരാത്രിയും, പുലര്‍ച്ചെയും നടന്ന സംഭവങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇവര്‍ താമസം വരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് നടപടി. യുവതിയെ കാണാതായെന്ന് പരാതിപ്പെട്ട കുടുംബത്തിന് ആശ്വാസം നല്‍കുന്ന നടപടികള്‍ സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല.

ഒരു പെട്രോള്‍ പമ്പ് ജീവനക്കാരനും, ടയര്‍ മെക്കാനിക്കും നല്‍കിയ വിവരങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായകമായതെന്ന് പോലീസ് വ്യക്തമാക്കി. ഒരു ചുവന്ന സ്‌കൂട്ടറില്‍ രണ്ട് പേര്‍ കാറ്റ് നിറച്ചിരുന്നതായി ടയര്‍ മെക്കാനിക് സൂചന നല്‍കി. ഇതിന് പുറമെ പെട്രോള്‍ വാങ്ങാന്‍ സ്‌കൂട്ടറില്‍ എത്തിയെന്ന് പമ്പ് ജീവനക്കാരനും മൊഴി നല്‍കി. ഡോക്ടറുടെ സ്‌കൂട്ടറും ചുവന്ന സ്‌കൂട്ടി ആയിരുന്നുവെന്ന കാര്യത്തിലാണ് ഈ മൊഴികള്‍ സാമ്യമായത്.

Top