പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കീഴടങ്ങി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാ(48)ണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഭാര്യയെ കാണാനായാണ് താന്‍ ജയില്‍ ചാടിയതെന്നാണ് പ്രതിയുടെ മൊഴി.

ശനിയാഴ്ച ഉച്ചയോടെയാണ് ജാഹിര്‍ ഹുസൈന്‍ ഭാര്യയ്ക്കും മകനും ഒപ്പമെത്തി കോടതിയില്‍ കീഴടങ്ങിയത്. ഇയാള്‍ക്കായി പൊലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതിയുടെ അപ്രതീക്ഷിത കീഴടങ്ങല്‍. സെപ്റ്റംബര്‍ ഏഴിന് രാവിലെയാണ് കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജാഹിര്‍ ഹുസൈന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്.

അലക്കുകേന്ദ്രത്തിലെ ജോലിക്കിടെ പൊലീസുകാരനും മറ്റൊരു തടവുകാരനും ഭക്ഷണാശലയില്‍ പോയ തക്കംനോക്കി ഇയാള്‍ ജയില്‍ ചാടുകയായിരുന്നു. കൈയില്‍ കരുതിയ വസ്ത്രം മാറിയ ശേഷം ഓട്ടോറിക്ഷയില്‍ തൈക്കാട് ആശുപത്രി ഭാഗത്തേക്കാണ് പോയത്.

ഓട്ടോയില്‍ കയറിയ ജാഹിര്‍ ഹുസൈനെ ഇവിടെ ഇറക്കിയതായി ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. ഇവിടെ നിന്ന് ബസിലോ തീവണ്ടിയിലോ തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്നായിരുന്നു പൊലീസിന്റെ നിഗമനം. തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

 

Top