ആദിവാസി വിദ്യാർഥികളെ മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ

വയനാട്: നടവയലിൽ ആദിവാസി വിദ്യാർഥികളെ ക്രൂര മർദനത്തിനിരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുട്ടികളെ മർദിച്ച അയൽവാസി രാധാകൃഷ്ണനെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം പ്രതിക്കെതിരെ കേണിച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ കുട്ടികൾക്കേറ്റത് ക്രൂരമായ മർദനമാണെന്നും വയനാട് ശിശു സംരക്ഷണ ഓഫീസറോട് റിപ്പോർട്ട് തേടുമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷണർ പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് നടവയൽ നെയ്ക്കുപ്പ കോളനിയിലെ മൂന്ന് ആദിവാസി വിദ്യാർഥികൾക്ക് മർദനമേറ്റത്. ആറ് വയസ്സുള്ള ഒരു കുട്ടിയും ഏഴ് വയസുള്ള രണ്ട് കുട്ടികളും മർദനത്തിനിരയായി. ഇതിൽ ഒരാൾ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായ കുട്ടിയാണ്. അടി കൊണ്ടപ്പോൾ തനിക്ക് എഴുന്നേറ്റ് ഓടാൻ പോലും കഴിഞ്ഞില്ലെന്ന് കുട്ടി പറഞ്ഞു. ശീമക്കൊന്ന ഉപയോഗിച്ചുള്ള അടിയിൽ കുട്ടികൾക്ക് പുറത്തും കാലിനും പരിക്കേറ്റു. രാധാകൃഷ്ണന്റെ വയലിൽ കളിക്കാനിറങ്ങി എന്നാരോപിച്ചായിരുന്നു ക്രൂര മർദനം. സംഭവം വിവാദമായതോടെയാണ് പ്രതി ഒളിവിൽ പോയത്.

Top