മൂന്നു കിലോ കഞ്ചാവുമായി പീഡനം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആൾ പിടിയിൽ

തിരുവനന്തപുരം : ബാലരാമപുരത്ത് കേരള എക്‌സൈസ് മൊബൈല്‍ ഇന്‍ര്‍വെന്‍ഷന്‍ യൂണിറ്റ് നടത്തിയ വാഹന പരിശോധനയില്‍ മൂന്ന് കിലോഗ്രാം കഞ്ചാവുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. സ്വര്‍ണ്ണം മോഷണം, പീഡനം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമങ്ങാട് സ്വദേശി ഷഫീഖാണ് അറസ്റ്റിലായതെന്ന് എക്‌സൈസ് അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ശ്യാം കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ബി വിജയകുമാര്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് പി.ശങ്കര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വിശാഖ്, കെആര്‍.രജിത്ത്, ഹരിപ്രസാദ് എസ്, വിഎസ് സുജിത്ത്, അനീഷ്.വി.ജെ എന്നിവര്‍ പങ്കെടുത്തു.

അതേസമയം, കണ്ണൂരില്‍ ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് 134.178 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ പിടികൂടി. എടക്കാട് സ്വദേശി സിഎച്ച് മുഹമ്മദ് ഷരീഫ് ആണ് അറസ്റ്റിലായത്. പയ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡില്‍ വച്ചാണ് മുഹമ്മദ് ഷരീഫിനെ സിന്തറ്റിക് മയക്കുമരുന്നുമായി പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് ജില്ലയിലെ വിവിധയിടങ്ങളില്‍ വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് മെത്താംഫിറ്റമിന്‍ കൊണ്ട് വന്നതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയോളം വില വരും പിടികൂടിയ രാസലഹരിക്ക്. ഇയാള്‍ മുന്‍പും വിവിധ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാബു സിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റ്റീവ് ഓഫീസര്‍മാരായ ഷിബു കെ സി, അബ്ദുള്‍ നാസര്‍ ആര്‍ പി, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ആയ സുജിത്ത്, വിഷ്ണു, വനിതാ സിഇഒ സീമ പി, എക്‌സൈസ് ഡ്രൈവര്‍ സോള്‍ദേവ് എന്നിവരും പങ്കെടുത്തു.

Top