ജയിലിലെ ഐസോലേഷനില്‍ നിന്നും ചാടിയ പ്രതിയെ പിടികൂടി

കണ്ണൂര്‍: കൊവിഡ് നിരീക്ഷണ വാര്‍ഡില്‍ നിന്നും ചാടിയ മോഷണക്കേസ് പ്രതിയെ പിടികൂടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണകേസില്‍ ശിക്ഷ അനുഭവിക്കുന്നയാളാണ് പ്രതി. ഉത്തര്‍പ്രദേശ് ആമീര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് പിടിയിലായത്. കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പിടികൂടിയത്. നാട്ടുകാര്‍ തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്‍ഭാഗത്തെ ജനല്‍ തകര്‍ത്താണ് അജയ് ബാബു നിരീക്ഷണ മുറിയുടെ പുറത്ത് കടന്നത്. പിന്നീട് റോഡിനോട് ചേര്‍ന്ന മതില്‍ ചാടിക്കടന്ന് പുറത്തേക്ക് പോയി.

അര്‍ദ്ധരാത്രിയിലോ പുലര്‍ച്ചയോ ആണ് തടവ് ചാടിയതെന്നാണ് പ്രാഥമിക നിഗമനം. മുറിയുടെ പുറത്ത് രണ്ട് ജയില്‍ ജീവനക്കാര്‍ കാവലുണ്ടായിരുന്നു. സുരക്ഷാ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. കാസര്‍കോട് കാനറ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് അജയ് ബാബു. മാര്‍ച്ച് 23നായിരുന്നു മോഷണം. 25 നാണ് ഇയാളെ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത കാലയളവില്‍ കാസര്‍കോട് നിന്ന് വന്നതുകൊണ്ടാണ് ജയിലിലെ ഐസൊലേന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കിയത്.

Top