കേരളത്തില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി ഗതാഗതവകുപ്പിന്റെ കണക്കുകള്‍

ACCIDENT

തിരുവനന്തപുരം: കേരളത്തില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി ഗതാഗതവകുപ്പിന്റെ റിപ്പോര്‍ട്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ സംസ്ഥാനത്തുണ്ടായ വാഹനാപകടങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായ അപകടങ്ങളെക്കാള്‍ കുറവാണെന്ന് ഗതാഗതവകുപ്പിന്റെ റിപ്പോര്‍ട്ട്. സംസ്ഥാന ഗതാഗതവകുപ്പ് സുപ്രീംകോടതി നിയമിച്ച റോഡ് സുരക്ഷാസമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് മൂന്നുമാസത്തെ അപകടങ്ങളുടെ കണക്കുകള്‍. ഒരുമാസത്തെ ബോധവത്കരണപരിപാടി നടത്തിയതിന്റെ ഫലംകൊണ്ടുകൂടിയാണ് അപകടങ്ങള്‍ കുറഞ്ഞതെന്നാണ് വിലയിരുത്തല്‍.

9,761 അപകടങ്ങളാണ് ഈ മാസങ്ങളിലുണ്ടായത്. ഇതില്‍ 960 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 10,673 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞവര്‍ഷം ആദ്യ മൂന്നുമാസങ്ങളില്‍ ഇതിനേക്കാള്‍ 632 അപകടങ്ങള്‍ കൂടുതലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2016-ല്‍ ഒക്ടോബറിനും ഡിസംബറിനുമിടയില്‍ കൂടുതല്‍ അപകടമരണങ്ങളുണ്ടായത് പാലക്കാട് ജില്ലയിലാണ് (89). തിരുവനന്തപുരവും (87) മലപ്പുറവുമാണ് തൊട്ടുപിന്നില്‍ (86). വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതിനുമാത്രം ഈകാലയളവില്‍ 740 പേരെ പിടികൂടി. ചുവപ്പുസിഗ്‌നല്‍ മറികടക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ നിയമലംഘനം നടന്നത് തിരുവനന്തപുരത്താണ് (1530).

ജനുവരി ഒന്നുമുതല്‍ 31 വരെയാണ് റോഡ് സുരക്ഷാ കര്‍മപദ്ധതി നടപ്പാക്കിയിരുന്നത്. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും രൂപവത്കരിച്ച പ്രത്യേക സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു ഇത്. അനധികൃത പാര്‍ക്കിങ്, ഹെല്‍മെറ്റും സീറ്റുബെല്‍റ്റും ഇല്ലാതെ വാഹനമോടിക്കല്‍, അതിവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നിവ തടയാന്‍ കൃത്യമായ ദിവസങ്ങള്‍ നിശ്ചയിച്ചായിരുന്നു ബോധവത്കരണപരിപാടികള്‍.

കര്‍മപദ്ധതിയുടെ ആദ്യഘട്ടം ലക്ഷ്യം കണ്ടതിനാല്‍ ബോധവത്കരണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം റോഡപകടങ്ങളുടെ എണ്ണം മുപ്പതിനായിരവും അപകടമരണങ്ങളുടെ എണ്ണം മൂവായിരത്തില്‍ താഴെയും ആയി കുറയ്ക്കാനാണ് കര്‍മപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ഇത് യഥാക്രമം ഇരുപത്തിയയ്യായിരവും രണ്ടായിരത്തി അഞ്ഞൂറുമാക്കും. രണ്ടായിരത്തി ഇരുപത്തഞ്ചോടെ അപകടങ്ങള്‍ പതിനായിരത്തില്‍ താഴെയും അപകടങ്ങളില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം ആയിരത്തില്‍താഴെയുമാക്കുകയാണ് ലക്ഷ്യം.

Top