Accident-death

accident

തൃശൂര്‍: സംസ്ഥാനത്ത് രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളില്‍ നാലു മരണം. തൃശൂരില്‍ ഇന്നോവ കാര്‍ ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചു കയറി മൂന്നു പേരും തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട ലോറി തോട്ടിലേക്ക് മറിഞ്ഞ് ഒരാളുമാണ് മരിച്ചത്.

രാവിലെ 6.30നാണ് തൃശൂര്‍ അമല ആശുപത്രിക്ക് സമീപം അപകടമുണ്ടായത്. ഇന്നോവ കാര്‍ ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ചീരംകുഴി സ്വദേശി അമല നഗര്‍ നെല്ലിപ്പറമ്പില്‍ ഗംഗാധരന്‍ (67), കോതമംഗലം സ്വദേശിനി മിഷേല്‍ ചാക്കോ, ഞെമനേങ്ങാട് സ്വദേശി ഹംസ (56) എന്നിവരാണ് മരിച്ചത്. ആശുപത്രിക്ക് സമീപം ബസ് കാത്ത് നിന്നവരാണ് അപകടത്തില്‍പെട്ടത്.

അപകടത്തില്‍ പരിക്കേറ്റ ലിയോണ്‍ (8), ജോഹന്‍ (3) മെര്‍ലിന്‍ (56), അജിത്ത് (28), അനീഷ് (30), നിജാസ് (29) എന്നിവരെ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേര്‍ സംഭവ സ്ഥലത്തും ഹംസ ചികില്‍സക്കിടെയുമാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ബസ് സ്റ്റോപ്പ് പൂര്‍ണമായും തകര്‍ന്നു.

തിരുവനന്തപുരം പള്ളിപ്പുറത്ത് നിയന്ത്രണംവിട്ട ലോറി തോട്ടിലേക്ക് മറിഞ്ഞാണ് ഒരാള്‍ മരിച്ചത്. തമിഴ്‌നാട്ടുകാരനായ വില്‍സണ്‍ ആണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.

Top