വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ; പദ്ധതിയുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ആശുപത്രികളിലെ ക്രമീകരണവും ആംബുലൻസുകളുടെ നെറ്റ്‌വർക്കിങ് സംവിധാനവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

വാഹനാപകടം ഉണ്ടായാൽ ഉടനടി ചികിത്സ ഉറപ്പാക്കുന്നതിനായി ആശുപത്രികൾ കൂട്ടിച്ചേർത്ത് പ്രീ ഹോസ്പിറ്റൽ എമർജൻസി മെഡിക്കൽ കെയർ സംവിധാനവും ആംബുലൻസുകളുടെ നെറ്റ്‌വർക്കിങ് സംവിധാനവും ഏർപ്പെടുത്തുന്നതാണ് ഗതാഗത വകുപ്പി പദ്ധതി. സംസ്ഥാനത്തെ ആംബുലൻസുകൾ ഒരു നെറ്റ്‌വർക്കിന് കീഴിൽ കൊണ്ടുവരുന്നതോടെ അപകടം സംഭവിച്ചവരെ വളരെ വേഗം ആശുപത്രിയിൽ എത്തിക്കാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി തയ്യറാക്കുന്നത്. പദ്ധതി സംബന്ധിച്ച റിപ്പോർട്ട് ഗതാഗത വകുപ്പ് സർക്കാരിന് കൈമാറിക്കഴിഞ്ഞു. ഇത് സംബന്ധിച്ച് വിശദമായി പഠിക്കുന്നതിനായി ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഉൾപ്പെട്ട ഏഴംഗ സമിതിയെ സർക്കാർ നിയോഗിച്ചു.

പദ്ധതി നടപ്പിനെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ നിർദേശം. ആബുലൻസുകൾ എത്താൻ വൈകുന്നതുൾപ്പടെയുള്ള കാരണങ്ങളാൽ അപകടത്തിൽപ്പെട്ട നിരവധി പേർ ദിവസവും മരണപ്പെടുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെയും ഗതാഗത വകുപ്പിൻ്റെയും ഇടപെടൽ.

Top