ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ ഇനി എ.ബി.വി.പി നയിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം. 44.46 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിലാണ്എ.ബി.വി.പി യൂണിയന്‍ പിടിച്ചെടുത്തത്. പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പോസ്റ്റുകളില്‍ എബിവിപി സ്ഥാനാര്‍ഥികള്‍ ജയിച്ചു.

അങ്കിത് ബയിസോയ ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എന്‍എസ്യുവിന്റെ സണ്ണി ചില്ലാറിനെയാണ് അങ്കിത് പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റായി വലിയ ഭൂരിപക്ഷത്തില്‍ ശക്തി സിംഗ് ജയിച്ചു. സെക്രട്ടറിയായി എന്‍എസ്യുഐയുടെ ആകാശ് ചൗധരി വിജയിച്ചപ്പോള്‍ എബിവിപിയുടെ ജ്യോതി ചൗധരി ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

52 കേന്ദ്രങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് കനത്ത പൊലീസ് സുരക്ഷയിലാണ് നടന്നത്. 23 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനുണ്ടായിരുന്നത്.

ഇതിനിടെ ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇവിഎം മെഷീനുകള്‍ തങ്ങള്‍ നല്‍കിയതല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസ് വ്യക്തമാക്കി. സര്‍വകലാശാല അധികൃതര്‍ സ്വകാര്യമായി സമ്പാദിച്ചതാവും ഇവിഎം മെഷീനുകള്‍. ഇവിഎമ്മികള്‍ നല്‍കിയിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷന്‍ പറഞ്ഞു.

വ്യാജ വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചെന്നാരോപിച്ച് വിവാദം ഉണ്ടായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയത്. വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ വോട്ടെണ്ണല്‍ ഒരുമണിക്കൂറോളം തടസപ്പെട്ടു. പിന്നീട് പ്രശ്‌നം പരിഹരിക്കപ്പെട്ട ശേഷമാണ് വോട്ടെണ്ണല്‍ പുനരാരംഭിച്ചത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സര്‍വകലാശാല അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിന്റെ തിരക്കിനു ശേഷം അവര്‍ ഇത് സമര്‍പ്പിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Top