കള്ളന്‍ വേഷം കെട്ടി പീഡന ശ്രമം; നാട്ടുകാരെയും പൊലീസിനെയും വെള്ളം കുടിപ്പിച്ച പ്രതി പിടിയില്‍

കോഴിക്കോട്: മാറാട്, ബേപ്പൂര്‍ ഭാഗങ്ങളില്‍ നാട്ടുകാരുടേയും പൊലീസിന്റെയും ഉറക്കം കെടുത്തിയ യുവാവ് പിടിയില്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള മറയായി ‘കള്ളന്‍’വേഷം കെട്ടിയ പയ്യാനക്കല്‍ മുല്ലത്ത് വീട്ടില്‍ ആദര്‍ശ് (22) ആണ് പിടിയിലായത്.

സ്‌നേഹം നടിച്ചു പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാനാണ് പ്രതി രാത്രി ഏഴുമണിയോടെ ‘കള്ളന്‍’ വേഷമിട്ട് നാട്ടുകാരെ പരിഭ്രാന്തരാക്കിയതെന്ന് പൊലീസ് പറയുന്നു. ഒരു പ്രദേശത്ത് വീടിന്റെ വാതിലില്‍ മുട്ടിയ ശേഷം തന്റെ ബൈക്കില്‍ രക്ഷപ്പെട്ടു മറ്റൊരിടത്തും ഇത് ആവര്‍ത്തിക്കുന്നതായിരുന്നു ഇയാളുടെ പതിവ് പരപാടി.

പൊലീസിന്റെ കണ്ണുവെട്ടിക്കാനായി ഊടുവഴികളിലൂടെയാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്. പോകുന്ന വഴിയില്‍ കയ്യില്‍ കരുതിയ കല്ല് റോഡിന്റെ ഇരുവശത്തുമുള്ള വീടുകള്‍ക്കു നേരെ എറിയുകയും, ആളില്ലാത്ത വീടുകളില്‍ പുറത്തെ പൈപ്പ് തുറന്നിടുകയും ചെയ്യും.പ്രദേശവാസികള്‍ മുഴുവന്‍ കള്ളനെ തിരഞ്ഞ് റോഡിലിറങ്ങുമ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍കയറി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ലോക്ഡൗണ്‍ കാലത്തുപോലും ജനങ്ങള്‍ കള്ളനെ പിടിക്കാന്‍ പുറത്തിറങ്ങുന്ന സ്ഥിതി എത്തിയതോടെ സൗത്ത് അസി.കമ്മിഷണര്‍ എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രംഗത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മാറാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വിനോദന്റെ നിര്‍ദ്ദേശപ്രകാരം ആളുകള്‍ കള്ളനെ പിടിക്കാന്‍ പുറത്തിറങ്ങിയില്ല. റോഡില്‍ ആളുകളെ കാണാത്തതിനാല്‍ പന്തികേടു തോന്നി ഒരു വീടിന്റെ കുളിമുറിയില്‍ കയറി ഒളിച്ച പ്രതിയെ ഒരു സ്ത്രീ കാണുകയും ഇവര്‍ ബഹളം വെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതിയെ വ്യക്തമായി കണ്ട സ്ത്രീയില്‍ നിന്നും വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച അന്വേഷണ സംഘം സിസിടിവി ചിത്രങ്ങളും പരിശോധിച്ചു. തുടര്‍ന്ന് ആളെത്തിരിച്ചറിഞ്ഞു താമസസ്ഥലത്തെത്തിയപ്പോള്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. റിമാന്‍ഡ് ചെയ്ത പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

Top