കോവിഡ് പ്രതിരോധം; സ്റ്റെം സെല്‍ ചികിത്സയുമായി യുഎഇ

അബുദാബി: കോവിഡിനെ പ്രതിരോധിക്കാന്‍ സ്റ്റെം സെല്‍ ചികിത്സയുമായി യുഎഇ. അബുദാബിയിലെ സ്റ്റെംസെല്‍ സെന്ററിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തതാണിത്. ഈ നിര്‍ണ്ണായക നേട്ടം കൈവരിച്ചതിന് ഗവേഷകരും, ഡോക്ടര്‍മാരും അടങ്ങിയ വിദഗ്ദ സംഘത്തെ യുഎഇ ഭരണാധികാരികള്‍ അഭിനന്ദിച്ചു.

കോവിഡ് രോഗബാധിതരുടെ രക്തത്തില്‍ നിന്ന് മൂലകോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്.

ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുകമാത്രമല്ല രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ യുഎഇ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഭരണാധികാരികള്‍ വ്യക്തമാക്കി.

സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് നൂതനവും വാഗ്ദാനപ്രദവുമായ ചികിത്സ വികസിപ്പിക്കുന്നതിന് യുഎഇ സാമ്പത്തിക മന്ത്രാലയം പേറ്റന്റ് നല്‍കി. 73 രോഗികളില്‍ വിജയകരമായി പരീക്ഷണം നടത്തിയിട്ടുണ്ട്. ശ്വാസകോശ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും രോഗപ്രതിരോധ പ്രതികരണം ക്രമീകരിക്കുകയും ചെയ്യുന്നതിലൂടെ ഇത് ചികിത്സ ഫലമുണ്ടാക്കുമെന്ന് അനുമാനിക്കുന്നു.

ചികിത്സയുടെ ഫലപ്രാപ്തി തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

Top