ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വർധമാനെ നാളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക്ക് പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. സമാധാന സന്ദേശമായാണ് ഈ തീരുമാനം പാക്കിസ്ഥാന്‍ എടുത്തിരിക്കുന്നത്.
പാക്ക് വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെയാണ് അഭിനന്ദന്‍ പാക്കിസ്ഥാന്റെ പിടിയിലാകുന്നത്.
അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് പുറമെ അഭിനന്ദനെ തിരികെ എത്തിക്കാനുള്ള ചര്‍ച്ചകളും ഉന്നതതലത്തില്‍ തുടരുന്നതിനിടെയാണ് പാക്കിസ്ഥാന്റെ തീരുമാനം. കഴിഞ്ഞ ദിവസം രാത്രി വൈകിയും പ്രധാനമന്ത്രിയുടെ വസതിയില്‍ തിരക്കിട്ട ഉന്നതതല യോഗങ്ങള്‍ നടന്നിരുന്നു. അഭിനന്ദനെ സുരക്ഷിതനായി തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി സൈനികന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.
അതേസമയം, അതിര്‍ത്തിയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കര-വ്യോമ-നാവിക സേനകളുടെ സംയുക്ത പത്രസമ്മേളനം ഇന്ന് ഏഴ് മണിക്ക് നടക്കും. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ഇതില്‍ പങ്കെടുക്കും.