അഭിനന്ദൻ തകർത്തത് അമേരിക്കയുടെ അഭിമാനത്തെ, ആയുധ രംഗത്ത് തിരിച്ചടി !

ന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ ഒറ്റയടിക്ക് തകര്‍ത്ത് കളഞ്ഞത് അമേരിക്കയുടെ അഭിമാനത്തെ. റഷ്യ ഇന്ത്യക്ക് നല്‍കിയ വയസ്സന്‍ മിഗ് 21 ബൈസന്‍ ഉപയോഗിച്ച് അമേരിക്കയുടെ അത്യാധുനിക നാലാം തലമുറ യുദ്ധവിമാനമായ എഫ് 16-നെ തകര്‍ത്തതിന്റെ ഞെട്ടലിലാണ് പെന്റഗണ്‍. ലോകത്ത് പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അമേരിക്കയെ സംബന്ധിച്ച് ബിസിനസ്സിനെ സാരമായി ബാധിക്കുന്ന സംഭവമാണിത്.

ആഗോള ഭീകരതക്കെതിരായ പോരാട്ടത്തില്‍ സ്വയം പ്രതിരോധത്തിനായി നല്‍കിയ വിമാനം എന്തിന് ഇന്ത്യക്കെതിരെ ഉപയോഗിച്ചു എന്നതിന് പാക്കിസ്ഥാനോട് അമേരിക്ക വിശദീകരണം ചോദിച്ചു കഴിഞ്ഞു. മറ്റൊരു രാജ്യത്തിന് എതിരെ ഈ വിമാനം ഉപയോഗിക്കുന്നതിന് അമേരിക്കന്‍ നിയമപ്രകാരം വിലക്കുണ്ട്. ഈ വിലക്ക് ലംഘിച്ചതിനും ലോകത്തിന് മുന്നില്‍ നാണം കെടുത്തിയതിനും പാക്കിസ്ഥാന് എതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നതാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ നിലപാട്. ഇതു സംബന്ധമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പെന്റഗണ്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

1980ലാണ് അമേരിക്കയില്‍ നിന്നും പാക്കിസ്ഥാന്‍ എഫ് 16 യുദ്ധ വിമാനങ്ങള്‍ വാങ്ങിയത്. ഇന്ത്യയില്‍ പതിച്ച അംറാം 120 മിസൈല്‍ എഫ് 16 വിമാനത്തില്‍ മാത്രം ഘടിപ്പിക്കാവുന്നതാണ്.ഇതിന്റെ അവശിഷ്ടം അമേരിക്കക്ക് ഇതിനകം തന്നെ ഇന്ത്യ കൈമാറിയിട്ടുണ്ട്. എഫ് 16 വിമാനം ഉപയോഗിച്ചിട്ടില്ലന്ന പാക്കിസ്ഥാന്‍ വാദം പൊളിക്കുന്നതാണ് ഈ തെളിവ്. അഭിനന്ദന്‍ മിഗ് 21 മായി പിന്തുടര്‍ന്ന് വെടിവെച്ചിട്ടപ്പോള്‍ പാക്ക് അധീന കാശ്മീരിലാണ് എഫ് 16 വീണത്. പാരച്ചൂട്ടില്‍ താഴെ ഇറങ്ങിയ സ്വന്തം വൈമാനികനെ ഇന്ത്യക്കാരനാണെന്ന് തെറ്റി ധരിച്ച് ജനക്കൂട്ടം തല്ലിക്കൊല്ലുകയും ചെയ്തു. അഭിനന്ദനെ പിടികൂടിയപ്പോള്‍ രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ആദ്യം പാക്കിസ്ഥാന്‍ പറഞ്ഞത് അവരുടെ ഈ യുദ്ധ വിമാനം കൂടി അബദ്ധത്തില്‍ ചേര്‍ത്തായിരുന്നു.

എന്നാല്‍ അഭിനന്ദന്‍ വെടിവെച്ചിട്ട എഫ് 16 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചതോടെ പാക്ക് കള്ളക്കഥ പൊളിഞ്ഞടങ്ങുകയായിരുന്നു. പാക്ക് പ്രതിരോധത്തിന്റെ കരുത്തെന്ന് അഹങ്കരിച്ച എഫ് 16 വെടിവെച്ചിട്ട ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ണ്ടറെ സൈനിക അകമ്പടിയോടെ നിരുപാധികം വിട്ടു നല്‍കേണ്ട ഗതികേടാണ് പിന്നീട് പാക്കിസ്ഥാനുണ്ടായത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണിത്. 70കളില്‍ രൂപപ്പെടുത്തിയ തങ്ങളുടെ മിഗ് 21 ഇപ്പോഴും സൂപ്പറാണെന്ന് റഷ്യക്കും ഇനി തല ഉയര്‍ത്തി പറയാം.

ആക്രമണ കരുത്തില്‍ റഷ്യയുടെ മിഗ് 21 ന് മുന്നില്‍ അമേരിക്കയുടെ എഫ് 16 ചാമ്പലായത് ആയുധ വിപണിയില്‍ റഷ്യയെ സംബന്ധിച്ച് പുതിയ പ്രതീക്ഷ നല്‍കുന്നതാണ്. വയസ്സന്‍ യുദ്ധവിമാനം ആയാലും അത് ഇന്ത്യയുടെ കൈകളില്‍ എത്തിയാല്‍ അപകടകാരിയായി മാറുമെന്ന് തെളിയിക്കാന്‍ ഇന്ത്യക്കും കഴിഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്താണ് ഇതിലൂടെ പ്രകടമായിരിക്കുന്നത്.

അതേ സമയം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്. പീരങ്കി പടയേയും മിസൈലുകളും അതിര്‍ത്തിയില്‍ വ്യാപകമായി വിന്യസിച്ചിരിക്കുകയാണ്. അപകടകാരികളായ അന്തര്‍വാഹിനികള്‍ കറാച്ചി തുറമുഖം ലക്ഷ്യമിട്ട് ജാഗ്രതയിലാണ്. വ്യോമ സേനയും ഉഷാറായി തന്നെയാണ് നില്‍ക്കുന്നത്. പാക്കിസ്ഥാനുമായി ഒരു ചര്‍ച്ചക്കും ഇല്ലന്ന് ഇന്ത്യ പ്രഖ്യാപിച്ചതും ജെയ്‌ഷെ മുഹമ്മദിനെ ന്യായീകരിച്ച് പാക്കിസ്ഥാന്‍ രംഗത്ത് വന്നതും സ്ഥിതി വീണ്ടും സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്

Top