അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍ കോടതിയില്‍ ഹര്‍ജി

ഇസ്ലാമാബാദ്: പാക്ക് വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്റെ പിടിയില്‍ അകപ്പെട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന ആവശ്യമുന്നയിച്ച് ഇസ്ലാമാബാദ് ഹൈക്കോടതയില്‍ ഹര്‍ജി. കഴിഞ്ഞ ദിവസമാണ് വിങ് കമാന്‍ഡര്‍ അഭിനനന്ദനെ ഇന്ത്യക്ക് കൈമാറാന്‍ ത്യയാറെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചത്.

അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പാക്ക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ നാല് പ്രകാരം അഭിനനന്ദനെ വിട്ടുനല്‍കാനാവില്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം അഭിനന്ദനെ ക്രിമിനല്‍ നടപടിക്രമം, യുദ്ധക്കുറ്റം, തീവ്രവാദ കുറ്റം എന്നിവ ചുമത്തി ആര്‍മി ആക്ട് 1952 പ്രകാരം വിചാരണ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

്ത്സമയം, വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ന് ഉച്ചയോടെ ഇന്ത്യക്ക് കൈമാറും. വാഗ ബോര്‍ഡര്‍ വഴിയാണ് ഇന്ത്യയിലേക്ക് എത്തിക്കുക. പിതാവ് എസ്. വര്‍ധമാനും മാതാവ് ഡോക്ടര്‍ ശോഭയും വാഗയിലുണ്ടാകും.

മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കാന്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം എത്തുന്നത്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം ഇമ്രാന്‍ ഖാന്‍ നടത്തിയത്.

റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിര്‍ത്തിയിലും എത്തിച്ച ശേഷം വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് സൂചന.

വാഗ ബോര്‍ഡറില്‍ അഭിനന്ദനെ സൈനിക മേധാവികളും മറ്റ് പ്രമുഖരും മാതാപിതാക്കളും ചേര്‍ന്ന് സ്വീകരിക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും അഭിനന്ദനെ സ്വീകരിക്കാന്‍ എത്തും. ശേഷം രാജ്യതലസ്ഥാനത്തെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരെ കണ്ടേക്കും.

ജനീവ കണ്‍വെന്‍ഷന്‍ മാനിച്ച് വൈമാനികനെ സുരക്ഷിതമായി വിട്ടയച്ചാലല്ലാതെ ഒരു ചര്‍ച്ചക്കും ഇടമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. 26ന് വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക്ക് പോര്‍വിമാനങ്ങളെ ചെറുക്കുന്നതിനിടെയാണ് മിഗ് 21 വിമാനം ഇന്ത്യക്ക് നഷ്ടമാവുകയും അഭിനന്ദന്‍ പാക്കിസ്ഥാന്റെ പിടിയിലാവുകയും ചെയ്തത്.

Top