അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്;രേഖകൾ പുനഃസൃഷ്ടിക്കാൻ ഹൈക്കോടതി ജില്ല ജഡ്ജിക്ക്‌ നിർദേശം നൽകി

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍നിന്ന് കാണാതായി. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഇവ പുനഃസൃഷ്ടിക്കാന്‍ ഹൈക്കോടതി ജില്ല ജഡ്ജിക്ക് നിര്‍ദേശം നല്‍കി. ഇതിനുള്ള നടപടികള്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി.

നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ പ്രോസിക്യൂഷനില്‍ നിന്നാണ് തേടിയിരിക്കുന്നത്. വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകള്‍ കാണാതായത്. 2018 ജൂലായ് രണ്ടിന് പുലര്‍ച്ചെ 12.45-നാണ് അഭിമന്യു കൊല്ലപ്പെടുന്നത്. എസ്.ഡി.പി.ഐ.-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍.

ചാര്‍ജ് ഷീറ്റ്, പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള 11 രേഖകളാണ് നഷ്ടമായത്. രേഖകള്‍ കണ്ടെത്താന്‍ കഴിയാത്ത വിധം നഷ്ടമായതായെന്ന് മനസ്സിലായതോടെയാണ് ഹൈക്കോടതിയെ അറിയിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ഇവ പുനഃസൃഷ്ടിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് സെഷന്‍സ് കോടതി നോട്ടീസ് നല്‍കി. മാര്‍ച്ച് 17-നു മുന്‍പ് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാനാണ് നിര്‍ദേശം.

Top