അഭിമന്യു വധം; ആര്‍.എസ്.എസുകാരായ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കായംകുളം: കഴിഞ്ഞ വിഷുദിനത്തില്‍ ക്ഷേത്ര വളപ്പില്‍ എസ്.എഫ്‌.െഎ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ആര്‍.എസ്.എസുകാരായ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ആര്‍.എസ്.എസുകാരായ സജയ്ജിത്ത് (21),വള്ളികുന്നം ജ്യോതിഷ് ഭവനില്‍ ജിഷ്ണു തമ്പി (26), കണ്ണമ്പള്ളി പടീറ്റതില്‍ അരുണ്‍ അച്ച്യുതന്‍ (21), ഇലിപ്പക്കുളം ഐശ്വര്യയില്‍ ആകാശ് പോപ്പി (20), വള്ളികുന്നം പള്ളിവിള ജങ്ഷന്‍ പ്രസാദം വീട്ടില്‍ പ്രണവ് (23), താമരക്കുളം കണ്ണനാകുഴി ഷീജാ ഭവനത്തില്‍ ഉണ്ണികൃഷ്ണന്‍ (ഉണ്ണിക്കുട്ടന്‍ 24), തറയില്‍ കുറ്റിയില്‍ അരുണ്‍ വരിക്കോലി (24) എന്നിവരാണ് പ്രതികള്‍.

വള്ളികുന്നം പുത്തന്‍ചന്ത കുറ്റിതെക്കതില്‍ അമ്പിളികുമാറിന്റെ മകന്‍ അഭിമന്യു (15) കൊല്ലപ്പെടുകയും സുഹൃത്തുക്കളായ പുത്തന്‍ചന്ത മങ്ങാട്ട് കാശിനാഥ് (15), നഗരൂര്‍കുറ്റിയില്‍ ആദര്‍ശ് (17) എന്നിവര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്ത കേസിലാണ് വള്ളികുന്നം പൊലീസ് കായംകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡി.വൈ.എഫ്‌ഐക്കാരോട് ആര്‍.എസ്.എസ് അനുഭാവികള്‍ക്കുണ്ടായ ശത്രുതയാണ് കൊലപാതകത്തിന് കാരണമായതെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു.

കൊലപാതകം, കൊലപാതക ശ്രമം, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത 262 പേജുള്ള കുറ്റപത്രത്തില്‍ 114 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വള്ളികുന്നം പൊലീസ് കായംകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം, സംഭവശേഷം ഒളിവില്‍ പോയ അരുണ്‍ വരിക്കോലിയെ ഇതുവരെയും പിടിക്കാനായിട്ടില്ല. ഇയാളെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികളായ കണ്ണമ്പള്ളി പടീറ്റതില്‍ അരുണ്‍, ആകാശ്, പ്രണവ് എന്നിവര്‍ക്ക് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.

Top