കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിയത് ആരെന്ന് വ്യക്തമാക്കാതെ പൊലീസ്. ആയുധങ്ങളെത്തിച്ചത് സനീഷെന്ന് പൊലീസ് റിപ്പോര്‍ട്ട്. കത്തി കരുതിയിരുന്നത് ആറാം പ്രതി സനീഷാണ്. കത്തി കാണിച്ച് സനീഷ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കത്തി, ഇടിക്കട്ട, ഉരുട്ടി മരവടി എന്നീ ആയുധങ്ങളും സനീഷ് എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പള്ളുരുത്തി സ്വദേശിയാണ് സനീഷ്. മുഹമ്മദ് കോളേജിലേക്ക് വിളിച്ചുവരുത്തിയ സംഘത്തില്‍ ഇയാളും ഉണ്ടായിരുന്നതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം എസ്.എഫ്.ഐക്കാരെ നേരിടാനെത്തിയ എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിന് പ്രത്യേക സംഘം കോളേജിന് സമീപം തമ്പടിച്ചിരുന്നെന്നും രാത്രി 11 മണി മുതല്‍ ഇതിനായി ഒരു ഓട്ടോറിക്ഷ എം.ജി റോഡില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷിജു, റിയാസ്, അനീഷ്, ഷാഹിം, മനാഫ്, ജമ്പാര്‍, നൗഷാദ്, അബ്ദുള്‍ നാസര്‍ എന്നിവരായിരുന്നു കൃത്യത്തില്‍ പങ്കെടുത്ത ശേഷം ഒളിവില്‍ പോയ പ്രതികള്‍. ഇവരെ സംഭവ ശേഷം മഹാരാജാസ് കോളേജ് പരിസരത്ത് നിന്നും രക്ഷപ്പെടുത്തിയതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭിമന്യുവിനെ കുത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതു വരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്താല്‍ മാത്രമേ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കാന്‍ കഴിയുകയുള്ളൂ.